ബെയ്ജിംഗ്: ചൈനയുമായി സാന്പത്തിക, സുരക്ഷാ സഹകരണം ശക്തിപ്പെടുത്താൻ അഗ്രഹിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ. നാലുദിവസത്തെ ചൈനാ സന്ദർശനത്തിനെത്തിയ സ്റ്റാർമർ പ്രസിഡന്റ് ഷി ചിൻപിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടീഷ് വിസ്കിക്ക് ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള ചർച്ചയിൽ പുരോഗതി കൈവരിച്ചെന്ന് സ്റ്റാർമറും, ബ്രിട്ടീഷുകാർക്ക് ചൈനയിൽ വീസ ഇളവു നല്കുന്നത് ആലോചിക്കുമെന്ന് ഷിയും അറിയിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാണിജ്യയുദ്ധ ഭീഷണിക്കിടെയാണ് സ്റ്റാർമർ ചൈനയിലെത്തിയത്. രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചൈനയിലെത്തി ഷിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചയും ഉച്ചഭക്ഷണവും ഉൾപ്പെടെ മൂന്ന് മണിക്കൂറാണു സ്റ്റാർമർ-ഷി കൂടിക്കാഴ്ച നീണ്ടത്. ഫുട്ബോളിനെക്കുറിച്ചും ഷേക്സ്പിയറെക്കുറിച്ചും ഇരുവരും ചർച്ച നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
ചൈന-ബ്രിട്ടൻ ബന്ധം പലവിധ പ്രശ്നങ്ങളിലൂടെയാണു കടന്നുപോയതെന്നും ഇത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്തില്ലെന്നും ഷി ചൂണ്ടിക്കാട്ടി. ബ്രിട്ടനുമായി ദീർഘകാല പങ്കാളിത്തത്തിനു ചൈന ആഗ്രഹിക്കുന്നതായും ഷി കൂട്ടിച്ചേർത്തു.
രണ്ടാഴ്ച മുന്പ് കനേഡിയൻ പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനത്തിലും പരസ്പരം ഇറക്കുമതിച്ചുങ്കം കുറയ്ക്കാൻ ധാരണയായിരുന്നു. അതേസമയം, കാനഡയുടെ നീക്കം ട്രംപിനെ പ്രകോപിപ്പിച്ചു. കാനഡയ്ക്ക് നൂറു ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി.
