വാഷിംഗ്ടൺ ഡിസി: വെടിനിർത്തൽ കരാറിനു പിന്നിൽ ചൈനയുടെ ശക്തമായ സമ്മർദമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം ലഘൂകരിക്കാൻ ചൈന ക്രിയാത്മകമായ പങ്കുവഹിച്ചതായി ട്രംപ് പറഞ്ഞു. വെടിനിർത്താനുള്ള അമേരിക്കയുടെ തീരുമാനത്തെ ഇസ്രയേൽ പിന്തുണച്ചതായും വൈറ്റ് ഹൗസ്. യുഎസിന്റെ മുന്നറിയിപ്പ് അവസാനിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണു നിർണായക സമാധാന നീക്കം.
വെള്ളിയാഴ്ച പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും. നിർണായക കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് മധ്യസ്ഥനായ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് സ്ഥിരീകരിച്ചു. സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്രനീക്കത്തിന്റെ വിജയമായാണ് ഇറാൻ വെടിനിർത്തലിനെ കാണുന്നത്.
അതേസമയം, യുഎസ് നടപടിയോട് ഇസ്രയേൽ യോജിക്കുന്നുവെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയെങ്കിലും ഇസ്രയേൽ സൈന്യം ഇറാനു മേലുള്ള ആക്രമണം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു തൊട്ടുപിന്നാലെയും ഇസ്രയേൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങളോടും വെടിനിർത്താൻ ഉത്തരവിട്ടു. എന്നാൽ, ഇതു യുദ്ധത്തിന്റെ അവസാനമല്ലെന്ന് തന്റെ പ്രസ്താവനയിൽ മുജ്തബ പറഞ്ഞു. നിലവിലെ സാഹചര്യം പരിഗണിച്ച് താത്കാലിക പിന്മാറ്റമെന്നാണ് ഇറാന്റെ നിലപാട്.
