അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, യക്ഷിയിലെ പ്രഫ. ശ്രീനിവാസൻ, അടിമകളിലെ രാഘവൻ, അരനാഴികനേരത്തിലെ കുഞ്ഞോനാച്ചൻ, ഒരു പെണ്ണിന്റെ കഥയിലെ ഗായത്രീദേവി, പണിതീരാത്ത വീടിലെ ജോസ്, ശരപഞ്ജരത്തിലെ സൗദാമിനി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലെ രോഹിണി, കടൽപ്പാലത്തിലെ നാരായണക്കൈമൾ, വാഴ്വേമായത്തിലെ സുധി… കാമറകൊണ്ട് കവിത രചിച്ച മെല്ലി ഇറാനിയുടെ ഫ്രെയിമുകളിലൂടെ മലയാളികൾ ആസ്വദിച്ച കഥാപാത്രങ്ങൾ. ഇന്നലെ അന്തരിച്ച അതുല്യ കലാകാരൻ ഓർമയുടെ ഫ്രെയിമിൽ അനശ്വരനായി.
മലയാളസിനിമയെ വഴിനടത്തിയ പ്രതിഭകളുടെ അവസാന കണ്ണികളിൽ ഒരാളാണ് മറയുന്നത്. കഥാപാത്രങ്ങളുടെ ഭാവഗരിമ പൂർണാർഥത്തിൽ ഒപ്പിയെടുത്തതായിരുന്നു ആ കാമറക്കണ്ണുകൾ. ‘കല്യാണി കളവാണി’ എന്ന ഗാനരംഗത്തിൽ കെപിഎസി ലളിതയുടെ ലജ്ജാവിവശമായ പ്രണയഭാവം പകർന്ന കാമറ ഇന്നും ആ പാട്ടു കേൾക്കുമ്പോൾ നമ്മെ ആനന്ദിപ്പിക്കുന്നു.
അഗ്നിപർവതം പുകഞ്ഞു, താഴമ്പൂമണമുള്ള തണുപ്പുള്ള രാത്രിയിൽ, സാമ്യമകന്നോരുദ്യാനമേ, ചന്ദ്രികയിലലിയുന്നു ചന്ദകാന്തം, നനഞ്ഞുനേരിയ പട്ടുറുമാൽ, പൂന്തേനരുവീ, നീലഗിരിയുടെ സഖികളേ…മെല്ലി ഇറാനി ചിത്രീകരിച്ച എത്രയെത്ര ഗാനങ്ങളാണ് മലയാളി ഇന്നും നെഞ്ചിലേറ്റി നടക്കുന്നത്. മെല്ലി ഇറാനിയുടെ പ്രതിഭ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയ സംവിധായകനാണ് ഹരിഹരൻ. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും മെല്ലി ഇറാനി ആയിരുന്നു ഛായാഗ്രാഹകൻ. അതുവരെ കാണാത്ത ആംഗിളുകളിൽ സത്യനെയും നസീറിനെയും ഷീലയെയും പകർത്തിയ ആളെന്ന് ഹരിഹരൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ബോംബെയിലാണ് മെല്ലി ജനിച്ചത്. അച്ഛൻ ആദ്യകാല കാമറാമാനായ ആദി എം. ഇറാനി. 1962ൽ അച്ഛനോടൊപ്പമായിരുന്നു തുടക്കം. ചിത്രം ജ്ഞാനസുന്ദരി. കെ.എസ്. സേതുമാധവന്റെ ആദ്യ ചിത്രമായിരുന്നു അത്. സേതുമാധവൻ-മെല്ലി ഇറാനി ‘രസതന്ത്ര’വും മലയാളസിനിമയുടെ ഭാഗ്യവസന്തമായി.
സംവിധായകന്റെ മനമറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരൻ. ഇതായിരുന്നു അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച സംവിധായകരെല്ലാം ഏകസ്വരത്തിൽ പറഞ്ഞത്. ബാക്ക് ലൈറ്റിന്റെ സാധ്യതകൾ ആദ്യമായി പ്രയോജനപ്പെടുത്തിയ ഛായാഗ്രാഹകനും അദ്ദേഹമായിരിക്കും.
ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തുനിന്ന് കളറിലേക്കു മാറിയപ്പോൾ അതിനനുസരിച്ച് തന്റെ സാങ്കേതികജ്ഞാവും സൗന്ദര്യദർശനവും നവീകരിക്കാൻ അദ്ദേഹത്തിനായി. അദ്ദേഹം അവസാനം ചെയ്ത ഹരിഹരൻ ചിത്രമായ ‘വെള്ള’ത്തിന്റെ ക്ലൈമാക്സ് അത്യുജ്വലമായിരുന്നു. ആ വെള്ളപ്പൊക്കം അക്കാലത്ത് കാണികൾ അദ്ഭുതസംഭ്രമങ്ങളോടെയാണ് കണ്ടിരുന്നത്.
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽനിന്ന് ഓരോരുത്തരായി പടിയിറങ്ങിപ്പോകുന്നു. എങ്കിലും അവർ സൃഷ്ടിച്ച കലാസൃഷ്ടികൾ മായാത്ത മധുരാനുഭൂതിയായി പ്രേക്ഷകമനസിൽ എക്കാലവുമുണ്ടാകും. മെല്ലി ഇറാനിയെന്ന പേരും സിനിമാ ചരിത്രത്തിലെ സുവർണ ചിത്രമായി അവശേഷിക്കും.
ജയ്കെ
