കൊല്ലം: മനുഷ്യശരീരത്തിന് അതീവഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന രീതിയിൽ പച്ചതേങ്ങയിൽ രാസവസ്തു കലർത്തി വിപണനം നടത്തുന്നവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് കേരള ഉപഭോക്തൃ വികസനസമിതി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചത്തേങ്ങ പൊതിച്ച് നാളികേര വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുകയും അവിടെ വച്ച് സൾഫർ എന്ന മാരകമായ രാസവസ്തു വിതറി ടാർപോളിൻ മൂടി പുകയ്ക്കുകയും ചെയ്യുന്നതിലൂടെ പച്ച തേങ്ങ വിളവുള്ള തേങ്ങയായി മാറ്റുന്ന ഇത്തരം നാളികേര സംഭരണ കേന്ദ്രങ്ങളിൽ ശക്തമായ പരിശോധന നടത്തി നടപടി സ്വീകരിക്കുവാൻ അധികാരികൾ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഭക്ഷണത്തിൽ കൊള്ളലാഭത്തിനായി വിഷം ചേർക്കുന്ന നടപടി വ്യാപകമായിരിക്കുകയാണ്. ഇതുവഴി അനവധി മനുഷ്യജീവനുകൾക്ക് മരണംവരെ സംഭവിക്കാവുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെന്നും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സിവിൽ സപ്ലൈസ് വകുപ്പുമന്ത്രിക്കും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പെരുംങ്കുളം സുരേഷ് അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ വികസനസമിതി ചെയർമാൻ എൻ. എസ്. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. തേവള്ളി കെ. എസ്. രാജീവ്, സതീഷ് മാതരുകാവ്, ജോർജ് ജോസഫ്, മയ്യനാട് അലക്സാണ്ടർ, ദേവരാജൻ കൊട്ടാരക്കര, ഹനീഫ്ട്രൂമ കാവനാട് സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.