ന്യൂഡൽഹി: വിവാദമായ പാറ്റാ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. താൻ നടത്തിയ പരാമർശം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്ന സാമൂഹിക വിരുദ്ധർക്കെതിരെയാണ് ആ പ്രയോഗം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യുവതലമുറയെ കുറ്റപ്പെടുത്തി സംസാരിച്ചതല്ലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റീസ് പറഞ്ഞു. രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജം ഉൾക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പിലൂടെയും വ്യാജ ബിരുദങ്ങളിലൂടെയും അഭിഭാഷക വേഷമണിയുന്നവരെയാണ് ആ പരാമർശത്തിലൂടെ ലക്ഷ്യമിട്ടത്. തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നത്. സുപ്രീംകോടതി എപ്പോഴും യുവതലമുറയെ സ്വാഗതം ചെയ്യുകയും അവരുടെ കഴിവുകളെ ആദരിക്കുകയും ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
