പാലക്കാട്: അട്ടപ്പാടി ഭവാനി പുഴയിൽ യുവതിയുടെയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ബംഗാളിൽ ഒളിവ് ജീവിതം നയിക്കുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ട് മാസമായി കൊല്ലപ്പെട്ട യുവതിയും പ്രതിയും ഒന്നിച്ചാണ് താമസിച്ചിരുന്നത്. യുവതി തന്റെ ഭാര്യയല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമാണുള്ളതെന്നുമാണ് പ്രാവത് ദാസ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അതേസമയം, കൊലപാതകൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
പുഴയോരത്ത്വച്ചുതന്നെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതടക്കമുള്ള തുടർനടപടികൾ ഉടൻതന്നെ പൂർത്തിയാക്കും.
