ഇന്റേണല്‍ മാര്‍ക്ക് വേണോ എങ്കില്‍ ലൈംഗികബന്ധത്തിന് തയ്യാറാകുക ! വാര്‍ഡനില്ലാത്ത ഹോസ്റ്റലില്‍ രാത്രിയില്‍ പതിവായി കയറുന്ന കോളജ് ഉടമയെ വിദ്യാര്‍ഥിനി കുടുക്കിയതിങ്ങനെ…

ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കോളജ് ഉടമ പിടിയില്‍. മച്ചിലിപട്ടണം ടൗണിലുള്ള സാറാ ഗ്രേസ് കോളേജ് ഓഫ് നഴ്സിംഗ് കോളേജിലെ തലവനാണ് മാര്‍ക്ക് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചത്. 22കാരിയായ വിദ്യാര്‍ത്ഥിനി മൂന്നാം വര്‍ഷ ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. കോളേജ് തലവനായ എസ് രമേഷി(48)നെതിരെ വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി.

കോളേജിലെ വിദ്യാര്‍ത്ഥിനികളെ രമേഷ് പലപ്പോഴും ലൈംഗികബന്ധത്തിനായി നിര്‍ബന്ധിക്കുമെന്നും നിരസിക്കുന്നവര്‍ക്ക് എതിരെ ഇയാള്‍ പ്രതികാര നടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുടെ ആവശ്യം എതിര്‍ക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ഇന്റേര്‍ണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുകയാണ് രമേഷ് ചെയ്യുന്നത്. കോളേജിലെ പല വിദ്യാര്‍ത്ഥിനികളും ഇയാളുടെ ഭീഷണിയുടെ ഇരകളാണ്. എന്നാല്‍ പരാതി നല്‍കാന്‍ ഇവര്‍ക്ക് ഭയമാണെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

മദ്യലഹരിയില്‍ കോളജില്‍ എത്തുന്ന രമേഷ് തന്റെ സുഹൃത്തുക്കള്‍ക്കായി കോളജ് ക്യാമ്പസില്‍ മദ്യസല്‍ക്കാരം നല്‍കാറുണ്ടെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു. പലപ്പോഴും രമേഷ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറുകയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറാറുമുണ്ട്. ഒരു വാര്‍ഡന്‍ പോലുമില്ലാതെ യാതൊരു സുരക്ഷയും ഇല്ലാത്തത് കൊണ്ട് താന്‍ ഹോസ്റ്റലില്‍ നിന്നും മൂന്ന് മാസം മുമ്പ് മാറിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. മാത്രമല്ല വിദ്യാര്‍ത്ഥിനികളോട് ലൈംഗികപരമായും ജാതി പറഞ്ഞും പ്രതി അധിക്ഷേപിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ഡോ. എന്‍ടിആര്‍ ഹെല്‍ത്ത് സൈയന്‍സ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജാണിത്. കോളേജിലേക്ക് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ പ്രതിഷേധ പ്രകടനം നടത്തി. പ്രതിയായ രമേഷിനെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇയാളെ 2006ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ നഴ്സിംഗ് കോളേജ് തുടങ്ങുകയായിരുന്നു. ഇയാള്‍ അറസ്റ്റില്‍ ആശ്വാസമുണ്ടെന്നും എന്നാല്‍ പുറത്തിറങ്ങിയാല്‍ ഇയാള്‍ പ്രതികാര നടപടികള്‍ക്ക് ഒരുങ്ങുമോയെന്ന ഭയമുണ്ടെന്നും വിദ്യാര്‍ഥിനി പറയുന്നു.

Related posts