കോണ്‍ഗ്രസിന് ഫണ്ട് നല്‍കുന്നതു നിര്‍ത്തലാക്കി വ്യവസ്യായികള്‍; ഇനി ഉടനെങ്ങും അധികാരത്തില്‍ എത്താന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍;രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ നിന്നും ഒരു ലക്ഷം രൂപ വീതം പിരിക്കാനുറച്ച് എഐസിസി

ബിഹാറിലെ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിനെയും തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെയെയും ഒപ്പം കൂട്ടിയതോടെ, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് മുന്നേറുകയാണ് ബിജെപിയും എന്‍.ഡി.എയും. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളില്‍ ബിജെപി അടിക്കടി വളര്‍ച്ച നേടുമ്പോള്‍ തളര്‍ച്ചയിലായത് കോണ്‍ഗ്രസാണ്. പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളെ ഒപ്പം കൂട്ടി അതിജീവനത്തിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പിക്കാന്‍ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും സാധിക്കുന്നില്ല.

കോണ്‍ഗ്രസിന്റെ ശക്തിക്ഷയം മനസിലാക്കിയ കോര്‍പ്പറേറ്റുകള്‍ പാര്‍ട്ടിയ്ക്ക സംഭാവന നല്‍കാന്‍ മടിക്കുകയാണ്. അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കനുസരിച്ച് കോണ്‍ഗ്രസ്സിന് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ലഭിച്ചിട്ടുള്ള സംഭാവന 198.16 കോടി രൂപയാണ്. ഇതില്‍ 167 കോടി രൂപയാണ് കോര്‍പറേറ്റുകളുടേതായുള്ളത്. ബിജെപിക്ക് ഇക്കാലയളവില്‍ ലഭിച്ചത് 705.81 കോടി രൂപയാണെന്നറിയുമ്പോഴാണ് കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം പ്രകടമാകുന്നത്. അധികാരത്തില്‍ ഉടനെങ്ങും തിരിച്ചെത്തിയേക്കില്ലെന്ന ആശങ്കയില്‍ കോണ്‍ഗ്രസിന് സംഭാവന നല്‍കാന്‍ കോര്‍പറേറ്റുകളും മറ്റും മടിക്കുകയാണെന്ന വിവരത്തിന്റെ സാധൂകരണമാണ് ഈ റിപ്പോര്‍ട്ടുകള്‍.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കോണ്‍ഗ്രസ് നീങ്ങുന്നതായാണ് സൂചന. കര്‍ണാടകമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ പുഷ്ടിപ്പെടുത്താന്‍ പുതിയ വഴികള്‍ തേടുകയാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി. ഇതിനുള്ള ആദ്യ ശ്രമം പഞ്ചാബില്‍ തുടങ്ങി. സംസ്ഥാനത്തെ എംഎല്‍എമാരോട് പാര്‍ട്ടിയിലേക്ക് ഒറ്റത്തവണ സംഭാവന നല്‍കാന്‍ പഞ്ചാബ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ക്യാപ്റ്റന്‍ സന്ദീപ് സന്ധു ആവശ്യപ്പെട്ടു.എഐസിസി ട്രഷറര്‍ മോത്തിലാല്‍ വോറ ആവശ്യപ്പെട്ട പ്രകാരമാണ് ക്യാപ്റ്റന്‍ സന്ധു എംഎല്‍എമാരോട് സംഭാവന ആവശ്യപ്പെട്ട് കത്തെഴുതിയത്.

സംഭാവന സമര്‍പ്പിക്കേണ്ടതിന്റെ നിര്‍ദേശങ്ങളും കത്തിനൊപ്പമുണ്ട്. ചെക്കായോ ഡ്രാഫ്റ്റായോ സംഭാവന നല്‍കാനാണ് നിര്‍ദ്ദേശം. കുറഞ്ഞത് ഒരുലക്ഷമെങ്കിലും നല്‍കണമെന്ന് ജൂലൈ അഞ്ചിന് വോറ എഴുതിയ കത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കണമെന്നും കത്തിലുണ്ട്.എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിയുടെ പേരിലാവണം ചെക്കും ഡ്രാഫ്റ്റും അയക്കാനെന്നും ഇതിനൊപ്പമുള്ള കവറിങ് ലെറ്ററില്‍ പാന്‍ നമ്പര്‍ ചേര്‍ക്കണമെന്നും നിര്‍ദേശമുണ്ട്. സംഭാവന നല്‍കാത്ത എംഎല്‍എമാരുടെ ലിസ്റ്റ് നല്‍കണമെന്ന് പഞ്ചാബ് കമ്മറ്റിയോട് വോറ ആവശ്യപ്പെട്ടിട്ടുണ്ട്.പാര്‍ട്ടി ഫണ്ടിലേക്ക് എംഎല്‍എമാര്‍ സംഭാവന നല്‍കുന്നതില്‍ പുതുമയൊന്നുമില്ലെന്നാണ് ക്യാപ്റ്റന്‍ സന്ധു പറയുന്നത്. മുമ്പും ഇങ്ങനെ സംഭാവന നല്‍കിയിട്ടുണ്ട്. പുതിയ നിയമസഭ വന്നതിന്റെ ഭാഗമായാണ് സംഭാവന ചോദിച്ചിട്ടുള്ളതെന്നും എംഎല്‍എമാര്‍ സംഭാവന നല്‍കി തുടങ്ങിയിട്ടില്ലെന്നും സന്ധു പറഞ്ഞു. എന്തായാലും കോര്‍പ്പറേറ്റുകളുടെ ഈ തീരുമാനം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

 

 

Related posts