മുട്ടിനു മുകളില്‍ നില്‍ക്കുന്ന വസ്ത്രം ധരിച്ച് ആരും ഇങ്ങോട്ട് വരേണ്ട ! കോളജിലേക്ക് വിദ്യാര്‍ഥിനികളെ കയറ്റിവിടുന്നത് വസ്ത്രത്തിന്റെ നീളം അളന്നതിനു ശേഷം; വിവാദ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു…

പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം പരിശോധിച്ച ശേഷം മാത്രം കോളജിലേക്ക് കയറ്റിവിടും. അവര്‍ക്ക് ഹാജര്‍ നല്‍കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് വസ്ത്രത്തിന്റെ ഇറക്കം പരിശോധിച്ച ശേഷം മാത്രമാണ്. ഹൈദരാബാദിലെ ഒരു വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനെതിരെയാണ് ഈ പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പെണ്‍കുട്ടികളുടെ മേല്‍വസ്ത്രത്തിന്റെ ഇറക്കം മുട്ടിനു മുകളിലാണെന്നാരോപിച്ചാണ് വിദ്യാര്‍ഥിനികള്‍ക്ക് കോളജ് പ്രവേശനം നിഷേധിച്ചത്. കോളജ് ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന വനിതാ സുരക്ഷാ ജീവനക്കാരാണ് പെണ്‍കുട്ടികളുടെ വസ്ത്രത്തിന്റെ നീളം അളന്ന ശേഷം അവര്‍ കോളജില്‍ പ്രവേശിക്കാന്‍ അര്‍ഹരാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. വസ്ത്രത്തിന്റെ നീളം മുട്ടിന് ഒരിഞ്ചു മുകളിലാണെങ്കില്‍പ്പോലും പ്രവേശനം നിഷേധിക്കും.

വെള്ളിയാഴ്ച കോളജില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. കോളജിന്റെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ച വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍നിന്ന് മേല്‍വസ്ത്രത്തിന് ഇറക്കമുള്ളവരെ മാത്രം തിരഞ്ഞു പിടിച്ച് കോളജില്‍ പ്രവേശിപ്പിക്കുന്ന കാഴ്ചയാണ് ദൃശ്യങ്ങളിലുള്ളത്. മറ്റൊരു ദൃശ്യത്തില്‍ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ ശകാരിക്കുന്ന പ്രിന്‍സിപ്പലിനെയും കാണാം. ഡ്രസ് കോഡ് മാറുന്നതനുസരിച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതുകൊണ്ടാണ് തങ്ങള്‍ ഇത്തരം വസ്ത്രം ധരിച്ചു വരുന്നത് എന്ന് ന്യായീകരിക്കുന്ന വിദ്യാര്‍ഥിനികളെയും ദൃശ്യങ്ങളില്‍ കാണാം.

ജൂലൈ മുതലാണ് കോളജില്‍ ഡ്രസ് കോഡിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഓഗസ്റ്റ് ഒന്നു മുതല്‍ മുട്ടൊപ്പമുള്ളതോ മുട്ടിനു താഴെ ഇറക്കമുള്ളതോ ആയ വസ്ത്രങ്ങള്‍ മാത്രമേ വിദ്യാര്‍ഥിനികള്‍ ധരിക്കാവൂ എന്നൊരു സര്‍ക്കുലര്‍ കോളജ് അധികൃതര്‍ ഇറക്കിയിരുന്നു. സര്‍ക്കുലര്‍ കോളജ് വാട്‌സാപ് ഗ്രൂപ്പിലും പ്രചരിപ്പിച്ചിരുന്നു. മാനേജ്‌മെന്റില്‍ നിന്ന് ടൈംടേബിളും ഷെഡ്യൂളുമൊക്കെ കൃത്യമായി ലഭിക്കാനായി തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയാണ് പുതിയ ഡ്രസ്‌കോഡിനെക്കുറിച്ചുള്ള സര്‍ക്കുലറും പ്രചരിപ്പിച്ചത്.

ക്ലാസിലും വസ്ത്രധാരണത്തിന്റെ പേരില്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നുണ്ടെന്നു വിദ്യാര്‍ഥിനികള്‍ പറയുന്നു. മേല്‍വസ്ത്രത്തിന്റെ നീളം നോക്കിയാണ് ചില അധ്യാപികമാര്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്നത്. ക്ലാസില്‍ ഹാജരാണെങ്കിലും വസ്ത്രത്തിന്റെ നീളം കുറവാണെങ്കില്‍ ഹാജര്‍ നല്‍കാറില്ലെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. ഏതെങ്കിലും കാരണത്താല്‍ ഡ്രസ്‌കോഡ് പിന്തുടരാതെ കോളജിലെത്തുന്ന വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ പ്രിന്‍സിപ്പലിനോട് മാപ്പു പറയാറുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.

കോളേജിലെ കാടന്‍ നിയമത്തെക്കുറിച്ച് ഒരു വിദ്യാര്‍ഥിനി പറയുന്നതിങ്ങനെ…’കഴിഞ്ഞയാഴ്ചയാണ് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ കോളജിലേക്കു കൊണ്ടു വന്നത്. ആദ്യ മൂന്നു ദിവസങ്ങളില്‍ ഡ്രസ്‌കോഡ് പിന്തുടരാത്ത വിദ്യാര്‍ഥിനികളെ പരസ്യമായി ശാസിക്കുമെങ്കിലും കോളജിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നു. പക്ഷേ വെള്ളിയാഴ്ചയാണ് അവര്‍ ഞങ്ങളെ ശാരീരികമായി ഉപദ്രവിക്കാനും അപമാനിക്കാനും തുടങ്ങിയത്. എന്താണിത് എന്നൊക്കെ ഉറക്കെ ചോദിച്ച് ഗേറ്റിനുള്ളിലേക്ക് തള്ളിവിടുകയായിരുന്നു ആദ്യത്തെ മൂന്നു ദിവസത്തെ പതിവ്. വെള്ളിയാഴ്ചയാണ് മുന്നറിയിപ്പുകളൊക്കെ അവസാനിപ്പിച്ച്, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചവരെ കോളജില്‍ കടത്തില്ലെന്ന നിലപാടെടുത്തത്. ഈ വര്‍ഷം പകുതിയായപ്പോഴാണ് ഡ്രസ്‌കോഡ് പരിഷ്‌കരിച്ചത്. നിയമങ്ങള്‍ മാറുന്നതിനനുസരിച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ എല്ലാവര്‍ക്കും നിവൃത്തിയില്ല’.

‘അധ്യാപികമാരില്‍ ചിലരെങ്കിലും വിദ്യാര്‍ഥിനികള്‍ക്കനുകൂലമായ നിലപാടെടുക്കുന്നുണ്ടെങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഒരു വിട്ടുവീഴ്ചയുമുണ്ടാകുന്നില്ല. അറ്റന്‍ഡന്‍സ് നല്‍കില്ല, ഭാവിജീവിതം നശിപ്പിച്ചു കളയും എന്ന ഭീഷണിയുടെ പുറത്താണ് അവര്‍ വിദ്യാര്‍ഥികളെക്കൊണ്ട് അനുസരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിദ്യാര്‍ഥിനികളെല്ലാം നല്ല ദേഷ്യത്തിലാണ്. ആരെങ്കിലും അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ആര്‍ക്കെങ്കിലും ഇഷ്ടമാണോ?. പക്ഷേ ഇവിടെ മാനേജ്‌മെന്റ് അത് അനുവദിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീകളാണെന്നു കരുതി അവര്‍ക്കെന്തും ആകാമോ? ഞങ്ങളോട് മോശമായി പെരുമാറാന്‍ മാനേജ്‌മെന്റ് അവര്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്’.

വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ അവിടെ നിര്‍ത്തിയിരിക്കുന്നതിനു കാരണമുണ്ടെന്നും അവര്‍ പറയുന്നത് വിദ്യാര്‍ഥിനികള്‍ അനുസരിച്ചാല്‍ മതിയെന്നുമാണ് പ്രിന്‍സിപ്പലിന്റെ പക്ഷം. അപരിഷ്‌കൃതങ്ങളായ ഇത്തരം കാര്യങ്ങള്‍ പിന്തുടരുന്ന ഒരു വ്യവസ്ഥിതിയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും ഇത് ഒട്ടും ആരോഗ്യകരമായ നടപടിയല്ലെന്നുമാണ് വിദ്യാര്‍ഥിനികളുടെ അഭിപ്രായം. കാടന്‍ നടപടിക്കെതിരെ പ്രതിഷേധിക്കാന്‍ തന്നെയാണ് പെണ്‍കുട്ടികളുടെ തീരുമാനം. വിഷയത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇതുവരെ പ്രിന്‍സിപ്പല്‍ തയാറായിട്ടില്ല. സംഭവം ഇതിനോടകം ദേശീയമാധ്യമങ്ങളില്‍ വരെ വലിയ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

Related posts