ന്യൂഡൽഹി: ഒമിക്രോണ്‍ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഹൈ റിസ്ക് രാജ്യങ്ങൾ ഉൾപ്പെടെ വിദേശത്തുനിന്നെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി.
ഇന്ത്യയിലേക്കു വരാൻ ഉദ്ദേശിക്കുന്നവർ എയർ സുവിധ പോർട്ടലിൽ സ്വയം സാക്ഷ്യപത്രവും നെഗറ്റീവ് ആർടിപിസിആർ പരിശോധനാ ഫലവും അപ്ഡേറ്റ് ചെയ്യണം.
ആരോഗ്യസേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. ഇന്ത്യയിൽ എത്തിയാലുടൻ എല്ലാവരും കോവിഡ് പരിശോധന നടത്തണം.
ഇക്കാര്യം മുൻകൂട്ടി എയർ സുവിധ പോർട്ടലിൽ ബുക്ക് ചെയ്യാം. ഹൈ റിസ്ക് രാജ്യങ്ങളിൽനിന്നെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർ വിമാനത്താവളത്തിൽ മുൻകൂട്ടി അറിയിക്കണം.
തെർമൽ സ്ക്രീനിംഗിനുശേഷം രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്തവരെ മാത്രമേ വിമാനത്തിൽ പ്രവേശിപ്പിക്കൂ.
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ സ്വന്തം ചെലവിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്.
കര, നാവിക മാർഗം എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കും ഇതേ മാർഗരേഖ തന്നെയാണ് ഉള്ളത്.
യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്സ്വാന, ചൈന, ഘാന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്വേ, ടാൻസാനിയ, ഹോങ്കോംഗ്, ഇസ്രയേൽ, കോംഗോ, എത്യോപ്യ, കസാഖ്സ്ഥാൻ, കെനിയ, നൈജീരിയ, ടുണീഷ്യ, സാംബിയ എന്നിവയാണ് ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ ഉള്ളത്.