ആലപ്പുഴ: പാർട്ടിയുമായി അകന്നുനില്ക്കുന്ന മുതിര്‍ന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിച്ച് സിപിഎം. പല ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ച ഫലമില്ലാത്ത സാഹചര്യത്തിലാണ് അനുനയ നീക്കം സിപിഎം അവസാനിപ്പിച്ചത്. പാർട്ടിയുടെ അംഗത്വം സുധാകരൻ പുതുക്കിയിട്ടില്ല.
അതേസമയം സുധാകരന്റെ വീട്ടിലെത്തുന്നവരുടെ വിവരങ്ങള്‍ പ്രാദേശിക ഘടകം വഴി സിപിഎം ശേഖരിക്കുന്നുണ്ട്. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഉണ്ട്. കരുതിക്കൂട്ടിയാണ് സുധാകരന്റെ നീക്കം എന്നാണ് പാര്‍ട്ടി കരുതുന്നത്.
ജി. സുധാകരന് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വിവരം നേരത്തെ തന്നെ ജില്ലാനേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ജി സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമെ അമ്പലപ്പുഴ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയുള്ളു എന്നാണ് വിവരം.
അംഗത്വം പുതുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരൻ. തല്ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്നും എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കേണ്ടതില്ല എന്നുമാണ് സുധാകരന്റെ നിലപാട്. അംഗത്വം പുതുക്കാന്‍ ഈ മാസം 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് ജി. സുധാകരന്റെ തീരുമാനം.
