പരവൂർ: രാജ്യത്തെ ധനകാര്യ മേഖലയിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ വലിയ വിപ്ലവത്തിന് വഴിമാറുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോർട്ട്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ (2021-2025) ഇന്ത്യയിലെ ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ 2.6 മടങ്ങ് വർധനയുണ്ടായതായി ആർബിഐ വ്യക്തമാക്കുന്നു. അതേസമയം യുപിഐ , ഡിജിറ്റൽ വാലറ്റുകൾ എന്നിവയുടെ ജനപ്രീതി വർധിച്ചതോടെ പരമ്പരാഗത ഡെബിറ്റ് കാർഡുകളുടെ ഉപയോഗം രാജ്യത്ത് കുത്തനെ ഇടിഞ്ഞു.
ആർബിഐയുടെ പേയ്മെന്റ് സിസ്റ്റം റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും അതിന്റെ ആകെ മൂല്യത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 2021-ൽ 216 കോടിയായിരുന്ന ക്രെഡിറ്റ് കാർഡ് ഇടപാടുകൾ 2025 ആയപ്പോഴേക്കും 570 കോടി യായി ഉയർന്നു.
ഇതേ കാലയളവിൽ കാർഡുകൾ വഴി ചെലവഴിച്ച തുക 8.9 ലക്ഷം കോടി രൂപയിൽ നിന്ന് 23.2 ലക്ഷം കോടി രൂപയായി കുതിച്ചുയർന്നു. പ്രതിവർഷം ശരാശരി 27 ശതമാനത്തിന്റെ വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തുന്നത്.
ഓൺലൈൻ ഷോപ്പിംഗ്, ഇ-കൊമേഴ്സ് സൈറ്റുകൾ, ഒടിടി ഉൾപ്പെടെയുള്ള സബ്സ്ക്രിപ്ഷൻ സേവനങ്ങൾ, യാത്രാ ബുക്കിംഗുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ക്രെഡിറ്റ് കാർഡുകളെ വലിയ തോതിൽ ആശ്രയിക്കുന്നതാണ് ഈ വളർച്ചയ്ക്ക് കാരണം. ഇതിന് പുറമെ ബാങ്കുകൾ നൽകുന്ന ആകർഷകമായ കാഷ്ബാക്ക് ഓഫറുകൾ, റിവാർഡ് പോയിന്റുകൾ, നോ-കോസ്റ്റ് ഇഎംഐ സൗകര്യങ്ങൾ, എയർപോർട്ട് ലോഞ്ച് ആക്സസ് എന്നിവയും ഉപഭോക്താക്കളെ ക്രെഡിറ്റ് കാർഡുകളിലേക്ക് ആകർഷിക്കുന്നു. ക്രെഡിറ്റ് കാർഡുകളും യുപിഐയും വിപണി കീഴടക്കിയപ്പോൾ ഡെബിറ്റ് കാർഡുകളുടെ ഉപയോഗത്തിൽ വൻ ഇടിവാണ് നേരിട്ടത്.
2021-ൽ 408.7 കോടിയായിരുന്ന ഡെബിറ്റ് കാർഡ് ഇടപാടുകൾ 2025-ൽ 133.6 കോടിയായി ചുരുങ്ങി. ഇടപാട് മൂല്യം 7.4 ലക്ഷം കോടി രൂപയിൽ നിന്ന് 4.5 ലക്ഷം കോടി രൂപയായും കുറഞ്ഞു. സ്മാർട്ട്ഫോണുകൾ വഴി ബാങ്കിൽ നിന്ന് നേരിട്ട് പണമയക്കാവുന്ന യുപിഐ സംവിധാനത്തിന്റെ എളുപ്പവും എല്ലായിടത്തും ലഭ്യമായ ക്യുആർ കോഡ് സൗകര്യവുമാണ് ഡെബിറ്റ് കാർഡുകളുടെ പ്രസക്തി കുറച്ചത്.
കൈയിൽ കാർഡുകൾ കൊണ്ടുനടന്ന് സ്വൈപ്പ് ചെയ്യുന്നതിനേക്കാൾ മൊബൈൽ വഴി പണമടയ്ക്കാനാണ് നിലവിൽ ഇന്ത്യക്കാർ താത്പര്യപ്പെടുന്നത്. 2025 ജൂണിൽ 6,782 ലക്ഷമായിരുന്ന യുപിഐ ക്യൂ ആർ കോഡുകളുടെ എണ്ണം ആറ് മാസത്തിനുള്ളിൽ (2025 ഡിസംബർ) 7,313 ലക്ഷമായി ഉയർന്നത് വ്യാപാരികൾക്കിടയിലെ ഡിജിറ്റൽ മുന്നേറ്റത്തെ കാണിക്കുന്നു. ഇതോടെ എടിഎമ്മുകൾ, പിഒഎസ് ടെർമിനലുകൾ എന്നിവയുടെ ഉപയോഗത്തിലും കുറവുണ്ടായിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് വിതരണ രംഗത്ത് സ്വകാര്യ ബാങ്കുകൾ തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കുന്നതായും ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവരുടെ വിപണി വിഹിതം 2021-ലെ 67.7 ശതമാനത്തിൽ നിന്ന് 2025-ൽ 71.1 ശതമാനം ആയി ഉയർന്നു.
പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 23.5 ശതമാനത്തിൽ നിന്ന് ചെറിയ വർധനയോടെ 23.9 ശതമാനത്തിലെത്തി. വിദേശ ബാങ്കുകളുടെ പങ്കാളിത്തം 9.3 ശതമാനത്തിൽ നിന്ന് 3.8 ശതമാനമായി കുത്തനെ കുറഞ്ഞു. നഗരങ്ങളിലെ ജനങ്ങളുടെ വരുമാന വർധനയും ഹ്രസ്വകാല വായ്പകൾ ഉപയോഗിക്കാനുള്ള താല്പര്യവും യുപിഐ അധിഷ്ഠിത പേയ്മെന്റ്് സംവിധാനങ്ങളുമായി ക്രെഡിറ്റ് കാർഡുകൾ ബന്ധിപ്പിച്ചതും ഇന്ത്യയിലെ ഉപഭോക്തൃ സംസ്കാരത്തെ പൂർണമായും പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് നയിക്കുന്നതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
എസ്. ആർ. സുധീർ കുമാർ
