ഷാർജയിൽ മലയാളിയുടെ മൃതദേഹം കാറിനുള്ളിൽ അഴുകിയ നിലയിൽ

ഷാർജ: മലയാളിയായ യുവാവിന്‍റെ മൃതദേഹം കാറിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. പെരുന്പാവൂർ സ്വദേശിയായ ഡിക്സ (35) ന്‍റെ മൃതദേഹമാണ് ബുധനാഴ്ച ഷാർജയിലെ അൽ ഖലായയിൽ രാത്രി കാറിനുള്ളിൽ പാതി അഴുകിയ നിലയിൽ കണ്ടെത്തിയത്.

ഡിക്സനെ കാണാനില്ലെന്ന് ബന്ധുക്കൾ ചൊവ്വാഴ്ച വാസി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ തന്നെയാണ് ഡിക്സനെ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അൽ കുവൈത്തി മോർച്ചറിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാത്രി 9.30ന് ഇദ്ദേഹം ഭാര്യയെ വിളിച്ചതായി പറയുന്നു. അടുത്തദിവസം രാവിലെ ഭാര്യ തിരിച്ചുവിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് ഫോണ്‍ റിംഗ് ചെയ്തെങ്കിലും ഉടൻതന്നെ സ്വിച്ച് ഓഫ് ആകുകായിരുന്നു. വീട് അടഞ്ഞ നിലയിലായിരുന്നു. ഇതിനെ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി വീടിന്‍റെ വാതിൽ പൊളിച്ച് അകത്തുകയറിയെങ്കിലും ഡിക്സനെ കണ്ടെത്താനായില്ലെന്ന് ബന്ധു ആന്‍റണി പറഞ്ഞു.

ഡിക്സൻ ഷാർജ എയർപോർട്ട് ഫ്രീ സോണിൽ ഒന്പതു വർഷമായി ജോലി ചെയ്തുവരികയായിരുന്നു. 2016ലാണ് കുടുംബമൊത്ത് ഷാർജയിൽ താമസം തുടങ്ങിയത്. ഇതിനിടെ ഭാര്യക്ക് അയർലൻഡിൽ ജോലി ലഭിച്ചു. അടുത്തിടെ ഡിക്സനും ഭാര്യക്കൊപ്പം ചേരുന്നതിന് അയർലൻഡിലേക്ക് പോയി. എന്നാൽ കഴിഞ്ഞ ദിവസം ഷാർജയിലെ ജോലി ഉപേക്ഷിക്കുന്നതിനായിട്ടാണ് ഇദ്ദേഹം തിരിച്ചെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഡിക്സൻ ഷാർജയിലെത്തിയത്.

Related posts