ചെങ്ങന്നൂർ: പുലിയൂർ പേരിശേരി പടിഞ്ഞാറേപറമ്പിൽ പുത്തൻവീട്ടിൽ യേശുദാസിന്റെ (74) മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും.
സ്വത്ത് തട്ടിയെടുക്കാൻ സഹോദരനും സഹായി മണിയും ചേർന്ന് യേശുദാസിനെ അപായപ്പെടുത്തിയെന്ന മരുമകൾ ലീന ബിൻസിന്റെ പരാതിയിലാണ് ആർഡിഒ എം.എസ്. ഷാജുവിന്റെ ഉത്തരവ്. ഇന്ന് രാവിലെ 10.30-ന് പുലിയൂർ സെന്റ് മേരീസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറ തുറന്നാണ് നടപടികൾ ആരംഭിക്കുക.
സംശയം ജനിപ്പിച്ച് സ്വത്ത് കൈമാറ്റം
കഴിഞ്ഞ മാർച്ച് 20-നായിരുന്നു യേശുദാസിന്റെ മരണം. വീട്ടിൽ വച്ച് കേക്ക് കഴിച്ചതിന് പിന്നാലെ ഛർദിച്ച് അവശനിലയിലായ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചിരുന്നു. തുടർന്ന് 24ന് സംസ്കാരവും നടത്തി.
യേശുദാസിന്റെ മകൻ ബിൻസ് 2017-ലും ഭാര്യ അന്നമ്മ 2024-ലും മരിച്ചു. തുടർന്ന് സ്വത്തിന് അവകാശികളായ മകൾ ബിൻസിയും മരുമകൾ ലീന ബിൻസും വിദേശത്തായ സാഹചര്യം മുതലെടുത്ത് യേശുദാസിന്റെ വസ്തുവകകളും ബാങ്ക് ബാലൻസും സഹോദരനായ ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തിയതാണ് സംശയത്തിന് ഇടയാക്കിയത്.
യേശുദാസിന് അൽഷിമേഴ്സ് രോഗമുണ്ടായിരുന്നുവെന്നും ഇത് മുതലെടുത്ത് രേഖകൾ ഒപ്പിട്ടുവാങ്ങി സ്വത്ത് തട്ടിയെടുക്കുകയായിരുന്നുവെന്നും മരുമകൾ ലീന നൽകിയ പരാതിയിൽ പറയുന്നു.
ഡയറിക്കുറിപ്പുകൾ നിർണായകം
തന്റെ സമ്പാദ്യമെല്ലാം കൊച്ചുമക്കൾക്ക് നൽകണമെന്ന് യേശുദാസ് രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകൾ ലീന കണ്ടെടുത്തിട്ടുണ്ട്. ഈ കുറിപ്പുകൾക്ക് വിരുദ്ധമായി സ്വത്തുക്കൾ സഹോദരന്റെ പേരിലേക്ക് മാറ്റപ്പെട്ടതാണ് അന്വേഷണം നടത്താൻ കാരണമായത്.
ബാങ്ക് രേഖകളും മൊബൈൽ ഫോണും സഹോദരൻ കൈക്കലാക്കിയതായും പരാതിയിലുണ്ട്. മരണത്തിന് മുൻപ് നൽകിയ ഭക്ഷണത്തിൽ വിഷം കലർത്തിയിട്ടുണ്ടോ എന്ന് പോസ്റ്റ്മോർട്ടത്തിലൂടെ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.
സുരക്ഷാ വലയത്തിൽ സെമിത്തേരി
ചെങ്ങന്നൂർ തഹസിൽദാർ സാജൻ സി. വർഗീസിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. രണ്ട് പോലീസ് സർജന്മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സെമിത്തേരി പരിസരത്ത് കർശന പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
