പാപ്പുവിന്റെ അക്കൗണ്ടിലുള്ള നാലു ലക്ഷം രൂപയ്ക്കായി രാജേശ്വരിയും ദീപയും നേര്‍ക്കുനേര്‍, നോമിനിയായി പാപ്പു നല്കിയത് സരോജിനിയമ്മയുടെ പേര്, ഒരു ചില്ലിക്കാശും വേണ്ടെന്ന് സരോജിനിയമ്മ, ജിഷയുടെ പേരില്‍ വീണ്ടുമൊരു നാണംകെട്ട വഴക്ക്

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ വീട്ടുകാര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടുന്നു. ജിഷയുടെ പിതാവ് പാപ്പുവിന്റെ ബാങ്കിലെ നിക്ഷേപത്തിന്റെ പേരില്‍ അമ്മ രാജേശ്വരിയും സഹോദരി ദീപയും പോരാട്ടം ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞവര്‍ഷം നവംബറിലാണ് പാപ്പുവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പോ ശേഷമോ പാപ്പുവിനെ തിരിഞ്ഞു നോക്കാതിരുന്ന ദീപയും രാജേശ്വരിയും ഇപ്പോള്‍ പണത്തിനായി കൊമ്പുകോര്‍ക്കുന്നതിനെതിരേ ബന്ധുക്കള്‍ക്കും പ്രതിഷേധമുണ്ട്.

അവസാന കാലത്ത് ദാരിദ്രവും രോഗവും അലട്ടിയിരുന്ന പാപ്പു ഒറ്റയ്ക്കായിരുന്നു താമസം. അയല്‍ക്കാര്‍ നല്കുന്ന ഭക്ഷണം കാഴിച്ചായിരുന്നു ഇയാള്‍ വിശപ്പ് അകറ്റിയിരുന്നത്. എന്നാല്‍ മരിച്ചശേഷം ഇയാളുടെ അക്കൗണ്ടില്‍ ഓടയ്ക്കാലി എസ്ബിഐ ബാങ്കില്‍ പാപ്പുവിന്റെ പേരില്‍ 4,32,000 രൂപ നിക്ഷേപമുണ്ടെന്ന് ബാങ്കധികൃതര്‍ അറിയിക്കുകയായിരുന്നു.

ഈ പണം ആവശ്യപ്പെട്ടാണ് രാജേശ്വരിയും ദീപയും എത്തിയിരിക്കുന്നത്. പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഈ തുകയ്ക്കായി അവകാശവാദം ഉന്നയിച്ച ദീപയ്ക്കെതിരേ രാജേശ്വരി പോലീസിനെ സമീപിച്ചിട്ടുണ്ട്.

അതേസമയം പാപ്പു തന്റെ അക്കൗണ്ടിലെ പണത്തിന് നോമിനിയായി വച്ചിരിക്കുന്നത് കുടുംബവീടിനടുത്ത് താമസിക്കുന്ന സരോജിനിയമ്മയുടെ പേരാണ്.

ഇവര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. തനിക്ക് ആ പണത്തില്‍ ചില്ലിക്കാശു പോലും വേണ്ടെന്നും അര്‍ഹതയുള്ളവര്‍ക്ക് ബാങ്ക് അധികൃതര്‍ പണം നല്കട്ടേയെന്നുമാണ് ഇവരുടെ പക്ഷം. ദീപയുമായി പിരിഞ്ഞ രാജേശ്വരി മറ്റൊരു വീട്ടിലാണ് ഇപ്പോള്‍ താമസം. ദീപ സര്‍ക്കാര്‍ പണിതു നല്കിയ വീട്ടിലും.

Related posts