അനുയായികള്‍ കലാപം അഴിച്ചു വിട്ടത് ആള്‍ദൈവത്തോടുള്ള ഭക്തിമൂത്തല്ല ! ദേരാ സച്ചാ സൗദ കലാപം സൃഷ്ടിക്കാന്‍ ഒഴുക്കിയത് അഞ്ചു കോടി രൂപ; പണം വിതരണം ചെയ്തയാള്‍ ഒളിവില്‍

ചണ്ഡീഗഡ്: ബലാല്‍സംഗക്കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും അനുയായികള്‍ അഴിച്ചുവിട്ട കലാപം ദേരാ സച്ചാ സൗദ പണം ഒഴുക്കി സൃഷ്ടിച്ചതാണെന്നു കണ്ടെത്തല്‍. കോടതി വിധി ഗുര്‍മീതിന് എതിരായാല്‍ കലാപം അഴിച്ചുവിടുന്നതിന് ഏതാണ്ട് അഞ്ചു കോടിയോളം രൂപ ദേരാ സച്ചാ സൗദ അനുയായികള്‍ക്കിടയില്‍ ഒഴുക്കിയിരുന്നതായി കലാപത്തേക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

ദേരാ സച്ചാ സൗദായുടെ പഞ്ച്കുല ശാഖയുടെ തലവനായ ചാംകൗര്‍ സിങ്ങാണ് പണമൊഴുക്കി കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിയതെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. കലാപമുണ്ടായതിനു പിന്നാലെ ചാംകൗറും കുടുംബാംഗങ്ങളും ഒളിവില്‍ പോയിരുന്നു. കലാപം സൃഷ്ടിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതിനു നേതൃത്വം നല്‍കിയ ദുനി ചന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പഞ്ച്കുല ആശ്രമത്തിനു പുറമെ, ദേരാ സച്ചായുടെ പഞ്ചാബിലെ വിവിധ ശാഖകള്‍ക്കും കലാപം സൃഷ്ടിക്കാന്‍ പണം കൈമാറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കലാപത്തില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് വന്‍ തുക ധനസഹായം നല്‍കുമെന്നും നേതാക്കള്‍ അനുയായികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നതായി വ്യക്തമായിട്ടുണ്ട്.

പണവിതരണത്തിന്റെ സൂത്രധാരനായ ചാംകൗറിനെ അറസ്റ്റു ചെയ്താല്‍ മാത്രമെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കൂവെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഹരിയാന ഡിജിപി ബി.എസ്.സന്ധു അറിയിച്ചു. ഒരു ശാസ്ത്രജ്ഞനുള്‍പ്പെടെ ഒട്ടേറെ ആളുകള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. അനുയായികളായിരുന്ന രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് സിബിഐ പ്രത്യേക കോടതി ഗുര്‍മീതിന് 20 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും വിധിച്ചത്. ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഹരിയാന. പഞ്ചാബ് സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.

 

Related posts