ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ ഐപിഎസുകാരോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ! പോലീസ് സേനയ്‌ക്കെതിരെ പരാതികള്‍ ഉയരുന്ന സമയത്തുതന്നെ വേണമിതെന്ന് പൊതുജനത്തിന്റെ പരിഹാസവും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ്‌നസ് ചലഞ്ചാണ് ഇപ്പോള്‍ രാജ്യമെമ്പാടും ചര്‍ച്ചയായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് മോദി നടത്തിയ ഫിറ്റ്‌നസ് പ്രകടനമായിരുന്നു അത്. ഇന്ധനവില വര്‍ധനവ്, സാമ്പത്തികമാന്ദ്യം തുടങ്ങിയവയ്ക്ക് പുറമേ മറ്റ് സാമൂഹിക, സാംസ്‌കാരിക പ്രശ്‌നങ്ങളും അരങ്ങേറുന്ന സമയത്ത് മോദി നടത്തിയ ഈ പ്രകടനം വളരെ പരിഹാസ്യമായിപ്പോയെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്.

പ്രധാനമന്ത്രി തന്റെ പ്രകടനം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതിനുശേഷം വെല്ലുവിളിച്ചത്, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെയാണ്. ഇപ്പോഴിതാ കേരളത്തിലും ഫിറ്റ്‌നെസ് ചലഞ്ച് പ്രചാരമാര്‍ജിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കാന്‍ സംസ്ഥാനത്തെ ഐപിഎസുകാര്‍ക്ക് ഡിജിപി ലോക്നാഥ് ബെഹ്റ വാട്ട്‌സ്ആപ്പ് സന്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. മോദിയുടെ നിര്‍ദേശമനുസരിച്ചുള്ള ശാരീരിക വെല്ലുവിളികള്‍ നമുക്കും ഏറ്റെടുക്കാമെന്നാണ് ഡിജിപി പറഞ്ഞത്. ഒപ്പം വ്യായാമം ചെയുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയാനും ഡിജിപി ആഹ്വാനം ചെയ്തിരുന്നു. ഒരു ന്യൂസ് ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനുനേരെ വിമര്‍ശനങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ സമയത്തുതന്നെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കാന്‍ പോലീസുകാരെ വെല്ലുവിളിച്ചത് നന്നായി എന്നാണ് ഇതേക്കുറിച്ച് പലരും അഭിപ്രായപ്പെടുന്നത്. സംസ്ഥാനത്തെ ഐപിഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു ഡിജിപി ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

ഇതുവരെ ഈ ചാലഞ്ച് ഏറ്റെടുത്തത് രണ്ട് ഐപിഎസുകാര്‍ മാത്രമാണ്. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്രയും കാസര്‍കോട് എസ്.പി. ഡോ.എ.ശ്രീനിവാസുമാണ് ചാലഞ്ച് ഏറ്റെടുത്ത് വീഡിയോ പങ്കുവച്ചത്.

Related posts