പരവൂർ: ഡിജിറ്റൽ പേയ്മെന്റുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓൺലൈൻ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ രാജ്യവ്യാപക ബോധവത്ക്കരണ പരിപാടി ആരംഭിക്കുന്നു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളെ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും അർധനഗരങ്ങളിലും ഉള്ളവരെ ഡിജിറ്റൽ സാമ്പത്തിക വഞ്ചനകളെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2026 മാർച്ച് ഒമ്പത് മുതൽ 13 വരെ ഡിജിറ്റൽ പേയ്മെന്റ് അവബോധ വാരം റിസർവ് ബാങ്ക് ആചരിച്ചിരുന്നു. ഇതിന് അനുബന്ധമായാണ് ബോധവത്ക്കരണ പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
“തോഡാ ധ്യാൻ സേ” എന്ന പേരിൽ ആരംഭിക്കുന്ന മൾട്ടിമീഡിയ പ്രചാരണത്തിലൂടെ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് ഉപഭോക്താക്കളെ ഓർമപ്പെടുത്തും. വഞ്ചനാപരമായ ലിങ്കുകൾ ഒഴിവാക്കുക, വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുക, പണമടയ്ക്കുന്നതിന് മുൻപ് വിവരങ്ങൾ പരിശോധിക്കുക എന്നിവയിലാണ് ബോധവത്ക്കരണത്തിൽ പ്രധാനമായും ഊന്നൽ നൽകുന്നത്.
ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും, ഇതിനായി ബാങ്കുകളും പേയ്മെന്റ് കമ്പനികളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ആർബിഐ അധികൃതർ വ്യക്തമാക്കി.സി എസ് സി ഇ-ഗവേണൻസ് സർവീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം മഹാരാഷട്രയിലാണ് ആരംഭിക്കുന്നത്.
തുടർന്ന് ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഗ്രാമതലത്തിലുള്ള സംരംഭകർ വഴി നേരിട്ടുള്ള സെഷനുകളിലൂടെ ഏകദേശം പത്തു ലക്ഷം ആളുകളിലേക്ക് ഈ സന്ദേശമെത്തിക്കാൻ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നു. ഇതിനുപുറമെ, പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാരുമായി നടത്തിയ ചർച്ചയിൽ ഡിജിറ്റൽ സാമ്പത്തിക മേഖലയുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കുന്നതിനും ആർബിഐ നിർദേശവും നൽകിയിട്ടുണ്ട്.
- എസ് ആർ. സുധീർ കുമാർ
