രാമലീലയില്‍ നായകനാവാനിരുന്നത് പൃഥിരാജ്! ദിലീപ് ചില ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹത്തെ നായകനാക്കാന്‍ തീരുമാനിച്ചു; രാമലീലയുടെ തിരക്കഥാകൃത്ത് സച്ചി വെളിപ്പെടുത്തുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപ് നായകനായെത്തുന്ന രാമലീല എന്ന സിനിമയെചൊല്ലിയാണ് ഇപ്പോള്‍ സിനമാലോകത്ത് തര്‍ക്കങ്ങളും ചര്‍ച്ചകളും നടക്കുന്നത്. സെപ്റ്റംബര്‍ 28ന് ദിലീപ് നായകനാകുന്ന രാമലീല റിലീസിനെത്തുകയാണ്. ഈ സിനിമയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സച്ചി. സിനിമയിലേയ്ക്ക് നായകനായി ആദ്യം പരിഗണിച്ചത് നടന്‍ പൃഥിരാജിനെയായിരുന്നു എന്നും പിന്നീട് ചില പ്രത്യേക സാഹചര്യങ്ങളെ തുടര്‍ന്ന് ദിലീപിനെ നായകനാക്കുകയായിരുന്നുവെന്നുമാണ് സച്ചി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചി ഇക്കാര്യം വെളിപ്പെടുത്തിയത്.
സച്ചിയുടെ വാക്കുകള്‍ ഇങ്ങനെ…

ഞാന്‍ പൊതുവേ ദിലീപ് സിനിമകളില്‍ നിന്നും അകന്ന് നില്‍ക്കുന്ന ഒരാളായിരുന്നു. മറ്റൊന്നുമല്ല, ദിലീപ് പൊതുവേ ചെയ്യുന്ന തരത്തിലുള്ള ഹ്യൂമര്‍ സംഭവങ്ങള്‍ എനിക്ക് വഴങ്ങാത്ത ഒന്നാണ്. വാച്യമായ കോമഡികള്‍ എനിക്ക് വഴങ്ങില്ല. അതേ സമയം ദിലീപിന്റെ വിജയിച്ച സിനിമകളും ദിലീപ് പേരെടുത്ത സിനിമകളുമെല്ലാം അത്തരത്തിലുള്ളതാണ്. അതുകൊണ്ടാണ് ദിലീപ് ചിത്രങ്ങളില്‍ നിന്നും അകന്ന് നിന്നത്. റണ്‍ ബേബി റണ്‍ ചെയ്ത് കഴിഞ്ഞ സമയം.

ആ സിനിമ കണ്ടതിന് ശേഷം ദിലീപ് എന്നോട് പറഞ്ഞു ‘ഭായി നമുക്ക് ഇതുപോലെ ഒരു സിനിമ ചെയ്യണം’. സിനിമ സീരിയസ് ആയിരിക്കും, ഹ്യൂമറിന് പതിവ് ദിലീപ് സിനിമകളുടെ പ്രാധാന്യവും ഉണ്ടാകില്ലെന്ന് ഞാന്‍ പറഞ്ഞു. സാഹചര്യങ്ങള്‍ അനുവദിക്കുന്ന കോമഡികള്‍ മാത്രമേ ചെയ്യാറുള്ളു എന്നും പറഞ്ഞു. ഞാന്‍ ചെയ്യുന്ന സിനിമകള്‍ നോക്കണ്ട. ഭായിക്ക് ഇഷ്ടപ്പെട്ട ഭായിയുടെ പോലത്തെ ഒരു സിനിമയാണ് എനിക്ക് വേണ്ടത്. അതില്‍ ഞാന്‍ ഇടപെടാനേ വരില്ല. ഭായിക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നും ദിലീപ് പറഞ്ഞു. അതു കൊള്ളാം, അങ്ങനെയാണെങ്കില്‍ നമുക്ക് അലോചിക്കാം എന്ന് മനസില്‍ ഉണ്ടായിരുന്നു.

രാമലീലയുടെ കഥ മനസില്‍ ആദ്യം രൂപപ്പെടുമ്പോള്‍ ദിലീപ് ആയിരുന്നില്ല. മറ്റൊരു പശ്ചാത്തലത്തിലുള്ള ചിത്രത്തിലേക്ക് പൃഥ്വിരാജിനെയാണ് പരിഗണിച്ചത്. ആദ്യം അനാര്‍ക്കലി, അതിന് ഒരു വര്‍ഷത്തിന് ശേഷം ഈ സിനിമ ചെയ്യാം എന്ന് പൃഥ്വിരാജ് പറഞ്ഞു. അനാര്‍ക്കലി അല്ലെങ്കില്‍ രാമലീല എന്ന ഓപ്ഷന്‍ വന്നപ്പോള്‍ അനാര്‍ക്കലി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് ആലോചിച്ചപ്പോള്‍ ദിലീപ് അനുയോജ്യമാണെന്ന് മനസിലാക്കി. കഥാ പശ്ചാത്തലത്തില്‍ മാറ്റം വരുത്തി ദിലീപിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ദിലീപ് ഓകെ പറഞ്ഞു, അങ്ങനെ സിനിമയുമെത്തി.

 

Related posts