വിധിയ്ക്കും തോല്‍പ്പിക്കാനായില്ല അഷിതയുടെ മനക്കരുത്തിനെ ! ഒമ്പതുമാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കളെ നഷ്ടമായി ഒപ്പം കാലുകളും; അഷിത ഇനി ഡോക്ടറാവും…

കൊച്ചി: പതിനേഴു വര്‍ഷം മുമ്പ് ഒരു ബസ് അപകടത്തിന്റെ രൂപത്തിലാണ് അഷിതയ്ക്ക് മാതാപിതാക്കളെ നഷ്ടമാവുന്നത്. അന്ന് വെറും ഒമ്പതുമാസമായിരുന്നു അഷിതയ്ക്ക് പ്രായം. അന്ന് അപകടത്തില്‍ അവളുടെ രണ്ട് കുഞ്ഞിക്കാലുകളും ചതഞ്ഞരഞ്ഞു. കുഞ്ഞ് അഷിതയുടെ ജീവന്‍ രക്ഷിക്കാന്‍ ആ കാലുകള്‍ മുറിച്ചു മാറ്റുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു.

നീണ്ട ആശുപത്രിവാസവും മരുന്നുകളും അവളെ ജീവിതത്തിലേക്കു കൃത്രിമക്കാലുകളില്‍ പിച്ചവയ്പ്പിച്ചു. ഒറ്റയടിക്ക് അനാഥത്വത്തിലേക്കു തള്ളിയിട്ട വിധിയോട് അവള്‍ പരിഭവിച്ചില്ല. അപ്പോഴേക്ക്, ജീവിതം തിരികെനല്‍കിയ ഡോക്ടര്‍മാരുടെ കുപ്പായത്തെ അവള്‍ സ്‌നേഹിച്ചുതുടങ്ങിയിരുന്നു.

ഇന്നലെ കണ്ണൂരില്‍നിന്ന് എറണാകുളത്തെ ആ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ അഷിത വീണ്ടുമെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിനു പ്രവേശനം കിട്ടിയതിന്റെ ആഹഌദം തന്റെ രക്ഷകരോടു പങ്കുവയ്ക്കാനായിരുന്നു അത്.

2000 ഡിസംബര്‍ ഒന്നിനാണു കണ്ണൂര്‍ അഞ്ചരക്കണ്ടി ചാമ്പാട് സഹിജനിവാസില്‍ രാജീവന്‍-മഹിജ ദമ്പതികളെയും മകള്‍ അഷിതയേയും നിയന്ത്രണംവിട്ട് പാഞ്ഞുവന്ന ബസ് ഇടിച്ചത്. മഹിജയുടെ വീട്ടിലേക്കു പോകാന്‍ വീടിനു മുന്നില്‍ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. രാജീവന്‍ സംഭവസ്ഥലത്തും മഹിജ പിറ്റേന്ന് ആശുപത്രിയിലും മരിച്ചു.

അഷിതയുടെ ഇരുകാലുകളും ചതഞ്ഞരഞ്ഞതിനാല്‍ മുറിച്ചുമാറ്റാതെ രക്ഷയില്ലായിരുന്നു. കണ്ണൂരില്‍നിന്ന് അവളെ എറണാകുളത്തെ സ്‌പെഷലിസ്റ്റ് ആശുപത്രിയിലേക്കു കൊണ്ടുവന്നു.

തുടര്‍ന്നിങ്ങോട്ട് അമ്മൂമ്മ ജാനകിയും അമ്മാവന്‍ മഹേഷും അവള്‍ക്കു താങ്ങായി. കൃത്രിമക്കാലുകളില്‍ പതിയെ നടന്നുതുടങ്ങി. അസ്ഥിരോഗവിദഗ്ധന്‍ ഡോ. ചെറിയാന്‍ കോവൂരിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.

പിന്നീടിങ്ങോട്ട് നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു.പഠനത്തില്‍ ശ്രദ്ധ പുലര്‍ത്തിയ പത്താം ക്ലാസില്‍ ഉന്നതവിജയവും പെരളശേരി എ.കെ.ജി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്ലസ്ടുവിനു 90%ല്‍ അധികം മാര്‍ക്കും നേടി. നീറ്റ് പരീക്ഷയില്‍ അംഗപരിമിതരുടെ ക്വാട്ടയില്‍ 567ാം റാങ്ക് നേടിയതോടെ എം.ബി.ബി.എസിനു പ്രവേശനം ലഭിച്ചു. അടുത്ത മാസം ക്ലാസ് തുടങ്ങും.

ആ സന്തോഷം പങ്കുവയ്ക്കാനാണ് അഷിത ഇന്നലെ അമ്മൂമ്മയ്ക്കും അമ്മാവനുമൊപ്പം എറണാകുളത്തെ ആശുപത്രിയിലെത്തിയത്. ഡോ. ചെറിയാനും നഴ്‌സുമാരുമൊക്കെ അവളെ അനുഗ്രഹിച്ചയച്ചു. കുറവുകളുണ്ടെന്ന് പരിതപിക്കുന്നവര്‍ക്ക് പ്രചോദനമാകുന്നതാണ് ഈ പതിനേഴുകാരിയുടെ ജീവിതം.

Related posts