സ്വന്തം സ്വഭാവത്തെ പേടിക്കുന്നവരൊക്കെ ആഷിഖ് അബുവിനെയും രാജീവ് രവിയെയും പോലെ നട്ടെല്ലുള്ളവരെ മാതൃകയാക്കണം; മീടു വന്നതോടെ, കൂടെ ജോലി ചെയ്യാന്‍ പേടിയാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി നടി ദിവ്യ ഗോപിനാഥ്

മീടു കാമ്പയിന്‍ തരംഗമായ സമയത്ത് കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ആരോപണമാണ് നടി ദിവ്യ ഗോപിനാഥ് നടന്‍ അലന്‍സിയര്‍ക്കെതിരെ നടത്തിയത്. ‘മീ ടൂ’ തുറന്നു പറച്ചിലുകള്‍ക്കൊടുവില്‍ ദിവ്യയോട് അലന്‍സിയര്‍ പരസ്യമായി മാപ്പ് പറയുകയും ചെയ്തു. തന്റെ ‘മീ ടൂ’ തുറന്നു പറച്ചിലുകള്‍ക്കൊടുവില്‍ ഒരുപാട് മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ദിവ്യ ഗോപിനാഥ് ഇപ്പോള്‍.

അയാള്‍ ശശിയും, ആഭാസവും, ഇരട്ട ജീവിതവും, രക്ത സാക്ഷ്യവും കഴിഞ്ഞു 2018 പ്രതിസന്ധികളിലാണ് അവസാനിച്ചത് എന്ന് ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. മീ ടൂ വന്നു. ആള്‍ക്കാരും അഭിപ്രായങ്ങളും പല തട്ടുകളിലായി. കൂടെ നില്‍ക്കാന്‍ വീട്ടുകാരും, സുഹൃത്തുക്കളും, ഡബ്ല്യുസിസിയും മാത്രമായി. ഇനി എന്ത്? എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ച നിമിഷങ്ങളായിരുന്നു ഏറെയും. കുറേ താപ്പാനകളെ വെറുപ്പിച്ചിട്ട് എന്നെ പോലെ ഒരു തുടക്കക്കാരി, അഭിനയമോഹങ്ങളുമായി, ഇനി എങ്ങോട്ട് പോവുമെന്ന് ആശങ്കപ്പെട്ട ദിവസങ്ങള്‍ ആയിരുന്നു അവയെന്നും ദിവ്യ കുറിക്കുന്നു.

മീ ടൂവിനു ശേഷം ചില സംവിധായകര്‍ ഇപ്പോള്‍ സ്ത്രീകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ പേടിയാണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇവര്‍ ആരെയാണ് പേടിക്കുന്നത്? സ്വന്തം സ്വഭാവത്തിനെ തന്നെ ആയിരിക്കില്ലേ? ഇവര്‍ക്കുള്ള മറുപടി കൂടെയാണ് ആഷിഖ് ഇക്കയേയും രാജീവേട്ടനെയും പോലെ ചില്ല നട്ടെല്ലുള്ള സംവിധായകരുടെ ഈ ചേര്‍ത്ത് നിര്‍ത്തല്‍. നന്ദിയുണ്ട്.. ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ദിവ്യ ഗോപിനാഥിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം കാണാം

2016’ലാണ് രാജീവേട്ടന്റെ കമ്മട്ടിപാടം എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയില്‍ ഒരു തുടക്കക്കാരിയാവാന്‍ എനിക്ക് കഴിഞ്ഞത്. വളരെ ചെറിയ ഒരു വേഷമായിരുന്നെങ്കില്‍ പോലും അത് മഹാഭാഗ്യമായി തന്നെ കരുതുന്നു. ആ സിനിമയിലേക്ക് എന്നെ നയിച്ച വിജയെട്ടനോടും , ഷയ്‌സിക്കയോടും, അഞ്ജു ചേച്ചിയോടും പറഞ്ഞാല്‍ തീരാത്ത നന്ദി.

പക്ഷേ മോഹങ്ങള്‍ക്ക് ഒരിക്കലും വരമ്പുകള്‍ ഇല്ലെന്ന പോലെ, അന്നേ ആഗ്രഹിച്ചിരുന്നു രാജീവേട്ടന്റെ അടുത്ത പടത്തിലും ഒരു ചെറിയ വേഷം കിട്ടിയിരുന്നെങ്കിലെന്ന്.

അയാള്‍ ശശിയും, ആഭാസവും, ഇരട്ട ജീവിതവും, രക്ത സാക്ഷ്യവും കഴിഞ്ഞു 2018 പ്രതിസന്ധികളിലാണ് അവസാനിച്ചത്. മീ റ്റൂ വന്നു. ആള്‍ക്കാരും അഭിപ്രായങ്ങളും പല തട്ടുകളിലായി. കൂടെ നില്‍ക്കാന്‍ വീട്ടുകാരും, സുഹൃത്തുക്കളും, wcc’യും മാത്രമായി. ഇനി എന്ത്? എന്ന് ഞാന്‍ എന്നോട് തന്നെ ചോദിച്ച നിമിഷങ്ങളായിരുന്നു ഏറെയും. കുറേ താപ്പാനകളെ വെറുപ്പിച്ചിട്ട് എന്നെ പോലെ ഒരു തുടക്കക്കാരി, അഭിനയമോഹങ്ങളുമായി, ഇനി എങ്ങോട്ട് പോവുമെന്ന് ആശങ്കപ്പെട്ട ദിവസങ്ങള്‍.

ഗോപന്‍ ചിദംബരം മാഷിന്റെ തിരക്കഥയില്‍ രാജീവേട്ടന്‍ ‘തുറമുഖം’ എന്ന ഒരു സിനിമ ആലോചിക്കുന്നു എന്നറിഞ്ഞിരുന്നു. തുടര്‍ന്ന് കാസ്റ്റിംഗ് കാള്‍ പോസ്റ്ററും ഇറങ്ങി. മനസ്സില്‍ ലഡു ചെറുതായി പൊട്ടി തുടങ്ങിയിരുന്നു. ഓഡിഷനു വേണ്ടതെല്ലാം അയച്ചു കൊടുത്ത് കാത്തിരുന്നു. ഓഡിഷന്‍ ദിവസമെത്തി, പങ്കെടുത്തു. പിന്നീടും ഒരു പാട് ദിവസങ്ങള്‍. ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇറങ്ങി. അരിച്ചു പെറുക്കി നോക്കി, അറിയാവുന്നവരെ വിളിച്ചു നോക്കി. ഒന്നും അറിഞ്ഞില്ല. എനിക്ക് ചേരുന്ന കഥാപാത്രമുണ്ടാവില്ല എന്ന് മനസ്സിനെ പറഞ്ഞു ഞാന്‍ ആശ്വസിപ്പിച്ചു.

2019’ലേക്ക് ചേക്കേറിയപ്പോള്‍, ജനുവരി ഒന്നിന് തന്നെ വന്നു ഒരു കാള്‍. ആഷിഖ് അബു ആയിരുന്നു. വൈറസ് എന്ന അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചു. തീര്‍ന്നുവെന്ന് കരുതിയ സിനിമാ മോഹങ്ങള്‍ വീണ്ടും ചിറകു മുളച്ചു പൊന്തി. അവിടെ എത്തിയപ്പോള്‍ കണ്ടു, ക്യാമറക്ക് പിന്നില്‍ എനിക്ക് ആദ്യ സിനിമ തന്ന രാജീവേട്ടനെ.

അങ്ങനെ ഒരു വൈകുന്നേരം ശ്രീജ ചേച്ചിയുടെ ഒരു കാള്‍ വന്നു. ഗോപന്‍ ചിദംബരം മാഷ് പറഞ്ഞിട്ട് വിളിക്കുവാണ്. രാജീവേട്ടന്റെ അടുത്ത പടത്തില്‍ ഒരു കഥാപാത്രമുണ്ടെന്ന്. വൈദ്യന്‍ കല്പിച്ചതും, രോഗി ഇച്ഛിച്ചതും തുറമുഖം എന്ന് കേട്ടിട്ടില്ലേ? അടുത്ത ദിവസം മാഷിന്റെ കോളും എത്തി. തുറമുഖം തുടങ്ങുന്നു, രാജീവ് വിളിക്കാന്‍ പറഞ്ഞു. മാഷിന്റെ ഓരോ വാക്കും എന്നില്‍ സന്തോഷം തികട്ടി. വൈറസില്‍ മുളച്ചു പൊന്തിയതെന്തോ അത് ചിറകിട്ടടിച്ചു.

അപ്പോ പറഞ്ഞു വന്നത്, ലഡു പോട്ടീന്നു പറയാനാ. മാഷിന്റെ കാള്‍ കഴിഞ്ഞു രാജീവേട്ടനെ വിളിച്ചു, എന്റെ സന്തോഷം മുഴുവന്‍ അറിയിച്ചു.

മീ റ്റൂ’വിനു ശേഷം ചില സംവിധായകര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പൊ സ്ത്രീകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പേടിയാണെന്ന്. ഇവര്‍ ആരെയാണ് പേടിക്കുന്നത്? സ്വന്തം സ്വഭാവത്തിനെ തന്നെ ആയിരിക്കില്ലേ? ഇവര്‍ക്കുള്ള മറുപടി കൂടെയാണ് ആഷിക്കയേയും രാജീവേട്ടനെയും പോലെ ചില്ല നട്ടെല്ലുള്ള സംവിധായകരുടെ ഈ ചേര്‍ത്ത് നിര്‍ത്തല്‍. നന്ദിയുണ്ട്.

അപ്പോ ഞങ്ങള്‍ തുടങ്ങുവാണേ. മിനിച്ചെക്കണേ!

വരുന്നു തുറമുഖം!

Related posts