മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയോ കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല! പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള മലയാള സിനിമാ സംവിധായകന്റെ വാക്കുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ദിവ്യ ഉണ്ണി

നര്‍ത്തകികൂടിയായ ദിവ്യ ഉണ്ണി എന്ന മലയാളം നടിയെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടണമെന്ന് ആഗ്രഹിച്ച് കേരളത്തിലെത്തിയ മറ്റൊരു ദിവ്യാ ഉണ്ണിയുണ്ട്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്.

മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം മൂത്ത്, പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ഒരു ചലച്ചിത്ര സംവിധായകന്റെ അടുത്തേയ്ക്ക് രണ്ട് വര്‍ഷം മുമ്പ് ദിവ്യ എത്തുകയുണ്ടായി. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ആ വരവ്. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. അതേക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലാണ് ദിവ്യ ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.

ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു.

രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എന്നിട്ട് അയാള്‍ എനിക്കൊരു ഉപദേശവും തന്നു.

മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല എന്ന്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല. സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് മുംബൈയ്ക്ക് വിമാനം കയറുകയും ചെയ്തു. നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദിവ്യ ഉണ്ണി. ലോകത്തിലെ മികച്ച നടനാണ് ലാലേട്ടനെന്ന് അവര്‍ പറയുന്നു.

Related posts