കൊച്ചിയില്‍ പിടിച്ചെടുത്ത കൊക്കെയ്ന്‍ ന്യൂഇയര്‍ പാര്‍ട്ടികള്‍ക്കായി കൊണ്ടുവന്നത്, സിനിമരംഗത്തുള്ളവരും നിരീക്ഷണത്തില്‍, വമ്പന്മാര്‍ കുടുങ്ങിയേക്കും

dj 2കൊച്ചി: ഒരിടവേളയ്ക്കുശേഷം കൊച്ചിയില്‍വീണ്ടും ഡിജെ പാര്‍ട്ടികളില്‍ മയക്കുമരുന്നുപയോഗം സജീവമാകുന്നു. ഇന്നലെ കൊക്കെയിനുമായി എത്തിയ വിദേശികള്‍ ലക്ഷ്യം വച്ചത് ക്രിസ്തുമസ്, ന്യൂ ഇയര്‍ എന്നിവയോടനുബന്ധിച്ചുള്ള ഡിജെ പാര്‍ട്ടികളെന്നു പോലീസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചിരുന്നു. സംഭവത്തില്‍ സിനിമമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും നിരീക്ഷണത്തിലാണ്. ഇന്നലെ വൈകുന്നേരമാണ് നൈജീരിയ സ്വദേശികളായ കൊര്‍ണേലിയൂസ് ഒസായി (30), എസി പീറ്റര്‍ എമേക്ക (35) എന്നിവരെ പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. ഒരിടയ്ക്ക് ഡിജെപാര്‍ട്ടികളില്‍ സജീവമായിരുന്ന മയക്കുമരുന്നുപയോഗം പോലീസിന്റെ ശക്തമായ പരിശോധനകളെത്തുടര്‍ന്ന് കുറഞ്ഞിരുന്നു. ഇതിപ്പോള്‍ വീണ്ടും സജീവമായിരിക്കുന്നതിന്റെ തെളിവാണ് ഇന്നലെ കൊക്കെയിനുമായി എത്തിയ നൈജീരിയക്കാരെ പിടികൂടിയ സംഭവം.

രാജ്യാന്തര ബന്ധമുള്ള സംഘത്തിന്റെ പക്കല്‍ നിന്നു ലക്ഷങ്ങള്‍ വിലവരുന്ന 35 ഗ്രാം കൊക്കെയിന്‍ പിടികൂടിയിരുന്നു. കൊച്ചിയില്‍ ന്യൂ ഇയറിനോട് അനുബന്ധിച്ച് നടക്കുന്ന ഡിജെ പാര്‍ട്ടികളാണ് ഇവര്‍ ലക്ഷ്യം വച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. ന്യൂ ഇയറിനോടനുബന്ധിച്ച് കൊച്ചിയില്‍ ഹോട്ടലുകളിലും മറ്റും വ്യാപകമായി പാര്‍ട്ടികളുണ്ടാകാറുണ്ട്. നഗരത്തിലെ ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടിയാണ് കൊക്കെയിന്‍ എത്തിച്ചതെന്നാണ് പ്രതികള്‍ പറഞ്ഞത്. മുമ്പ് മൂന്നു തവണ കൊച്ചിയില്‍ കൊക്കെയിന്‍ എത്തിച്ചതായും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇവര്‍ക്കു ലഹരിമരുന്ന് ഡല്‍ഹിയില്‍നിന്നു ലഭിച്ചതാണെന്ന മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് പറയുന്നത്.

കൊക്കെയിന്‍ രാജ്യത്തിനു പുറത്തുനിന്ന് എത്തിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. കൊക്കെയിന്‍ ഡല്‍ഹിയില്‍ നിന്നാണ് ലഭിച്ചതെന്നാണ് പിടിയിലായ നൈജീരിയന്‍ സ്വദേശികള്‍ പറയുന്നത്. ഇവരുമായി കൊച്ചിയിലെ ഡിജെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പടെയുള്ള ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചു വരികയാണ്. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് മാഫിയകളില്‍പ്പെട്ട കണ്ണികളാണ് ഇവരെന്നു ചോദ്യം ചെയ്തതില്‍ നിന്നു വ്യക്തമായതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് ഡല്‍ഹിയില്‍ സഹായം നല്‍കിയവരെക്കുറിച്ചുള്ള അന്വേഷണവും നടത്തുമെന്നും പോലീസ് അറിയിച്ചു. പ്രതികള്‍ ഡല്‍ഹിയില്‍ നിന്നാണ് കേരളത്തില്‍ എത്തിയത്. കേരളത്തിലെ ആവശ്യക്കാര്‍ക്ക് കൊക്കെയിന്‍ എത്തിക്കുന്നതിനായി വിമാനമാര്‍ഗം ബാംഗ്ലൂരിലെത്തിയ ശേഷം അവിടെനിന്നു ബസ് മാര്‍ഗമാണ് ഇവര്‍ കൊച്ചിയിലെത്തിയത്. ഹ്രസ്വകാല വീസ സംഘടിപ്പിച്ചാണ് ഇരുവരും ഇന്ത്യയിലെത്തിയിരിക്കുന്നത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ ഇന്നു തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു.

കലൂര്‍ സ്റ്റേഡിയത്തിനു സമീപം ഐഎംഎയുടെ മുന്നിലുള്ള റോഡില്‍ വച്ചാണ് ഇന്നലെ വൈകുന്നേരം 4.30ന് ലഹരിമരുന്നുമായി ഇരുവരെയും പിടികൂടിയത്. കൊക്കെയിനുമായി ഇവര്‍ ബംഗളൂരു വഴിയാണ് ഇന്നലെ രാവിലെ കൊച്ചിയിലെത്തിയത്. പ്രതികളുടെ പക്കല്‍ നിന്ന് മൂന്നു മൊബൈല്‍ ഫോണുകളും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം റേഞ്ച് ഐജി എസ്. ശ്രീജിത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐജിയുടെ പ്രത്യേക നാര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്‌ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Related posts