ആറുമാസം പ്രായമുള്ള കുഞ്ഞിനെ പെറ്റമ്മയെപ്പോലെ നോക്കി ! കോവിഡ് ഭേദമായി എത്തിയ എല്‍ദോയ്ക്കും ഷീനയ്ക്കും ഷീനയ്ക്കും എല്‍വിനെ കൈമാറുമ്പോള്‍ കണ്ണീരണിഞ്ഞ് ഡോ.മേരി അനിതയും കുടുംബവും…

ആറുമാസം പ്രായമുള്ള കുഞ്ഞ് എല്‍വിന് ഒരു മാസം പെറ്റമ്മയായിരുന്നു ഡോ. മേരി അനിത. ഒടുവില്‍ എല്‍വിന്റെ മാതാപിതാക്കളായ എല്‍ദോയ്ക്കും ഷീനയ്ക്കും കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് കുഞ്ഞിനെ കൈമാറുമ്പോള്‍ ഡോ.മേരി അനിതയുടെ കുടുംബം വിങ്ങിപ്പൊട്ടി. കോവിഡ് ബാധിതരായ മാതാപിതാക്കളുടെ കുഞ്ഞിന്റെ സുരക്ഷ ഒരു മാസം മുമ്പാണ് ഡോക്ടര്‍ ഏറ്റെടുത്തത്.

ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്മെന്റിന്റെ സ്ഥാപക ചെയര്‍മാനാണ് ഡോ.മേരി അനിത.

അമ്മയും അച്ഛനും അരികിലില്ലാതെ ഉണ്ണിക്കുട്ടന്‍ എന്ന ഓമനപ്പേരില്‍ ലാളിച്ചു വളര്‍ത്തിയ എല്‍വിനെ ഒരു ജലദോഷംപോലും വരാതെ കൈമാറാനായതിന്റെ ആശ്വാസത്തിലാണ് ഈ വേര്‍പിരിയലിന്റെ നൊമ്പരത്തിലും അനിത.

അനിതയെ പോലെ തന്നെ മൂന്നു മക്കള്‍ക്കും എല്‍വിനെ പിരിയാന്‍ വിഷമമായിയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നിനാണ് എല്‍ദോയും ഭാര്യ ഷീനയും ചേര്‍ന്ന് ഡോ.മേരി അനിതയുടെ വൈറ്റിലയിലെ ഫ്‌ളാറ്റിലെത്തിയാണ് മകനെ ഏറ്റു വാങ്ങിയത്.

എല്‍വിന്റെ പിതാവ് എല്‍ദോയ്ക്ക് ഹരിയാനയില്‍ വച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അമ്മയും കുഞ്ഞും നാട്ടിലേക്ക് വന്നു. നാട്ടിലെത്തിയതോടെ അമ്മയ്്ക്ക് രോഗം സ്ഥിരീകരിച്ച് എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് കുഞ്ഞിനെ ഏറ്റെടുക്കാന്‍ ആളില്ലാതായി. ഇതിനിടയില്‍ ശിശുക്ഷേമസമിതി കുഞ്ഞിന്റെ സംരക്ഷണത്തിനായി ആളെ അന്വേഷിക്കുന്ന വിവരം അറിഞ്ഞ ഡോ.അനിത സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. ഭര്‍ത്താവും മക്കളും അനിതയുടെ തീരുമാനത്തെ പിന്തുണച്ചു. അങ്ങനെ ഒരുമാസക്കാലം ഡോ.അനിത പിഞ്ചുകുഞ്ഞിന് അമ്മയായി.

Related posts

Leave a Comment