പരവൂർ: റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ, മറ്റ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ഡിവിഷൻ ആസ്ഥാനത്ത് യോഗം വിളിച്ചുകൂട്ടി വിശദമായ ചർച്ച നടത്തി.
ദക്ഷിണ കേരളത്തിലെ യാത്രാസൗകര്യ വികസനത്തിന് വലിയ പ്രാധാന്യമുള്ള നിരവധി ആവശ്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു. തിരുവനന്തപുരം പേട്ടയിൽ വഞ്ചിനാട് എക്സ്പ്രസിന് സ്ഥിരം സ്റ്റോപ്പ് അനുവദിക്കുന്നതും, കഴക്കൂട്ടത്ത് ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതും യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ്.
പുനലൂർ-കന്യാകുമാരി/നാഗർകോവിൽ ട്രെയിൻ രാമേശ്വരത്തേക്ക് നീട്ടുന്നതും, കൊല്ലം-തെങ്കാശി-തിരുനെൽവേലി റൂട്ടിൽ പുതിയ മെമു സർവീസ് ആരംഭിക്കുന്നതും പരിഗണനയിൽ ഉൾപ്പെടുത്തി. മെയിന്റനൻസ് പിറ്റിന്റെ ലഭ്യതക്കുറവ് മൂലം സ്ഥിരമായി വൈകിയോടിക്കൊണ്ടിരിക്കുന്ന കൊല്ലം-ഈറോഡ് എക്സ്പ്രസ് മേട്ടുപ്പാളയത്തേക്ക് നീട്ടുന്ന കാര്യവും അനുകൂലമായി പരിഗണിക്കാമെന്ന് അധികൃതർ അറിയിച്ചു.
ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് ഗുണകരമാകുന്ന നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടുന്നതിന് നിലവിലുള്ള തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് യോഗത്തിൽ കർശന നിർദേശം നൽകി. റെയിൽവേ ബോർഡ് അനുകൂലമായി തീരുമാനമെടുത്തിട്ടുള്ള പശ്ചാത്തലത്തിൽ ഡിവിഷന്റെ നിലപാടാണ് ഇപ്പോൾ തടസം. ആലപ്പുഴ-ധൻബാദ് ട്രെയിൻ തിരുവനന്തപുരം നോർത്തിലേക്ക് നീട്ടുന്നതിനും തത്വത്തിൽ തീരുമാനമായി.
മാവേലി, മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭ്യമാക്കുന്നതിനും, ഇന്റർസിറ്റിക്ക് തകഴിയിലും, വിവേക് വേരാവൽ എക്സ്പ്രസുകൾക്ക് ചങ്ങനാശേരിയിലും വന്ദേ ഭാരത് എക്സ്പ്രസിന് കായംകുളത്തും ജനശതാബ്ദി എക്സ്പ്രസിന് ഹരിപ്പാടും സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകി.
കൂടാതെ എല്ലാ സ്പെഷൽ ട്രെയിനുകൾക്കും ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ഉറപ്പാക്കണമെന്നും ഓപ്പറേഷൻസ് വിഭാഗത്തോട് നിർദേശിച്ചു. പ്രതിദിനം 7000-ത്തിൽ അധികം യാത്രക്കാർ ഉപയോഗിക്കുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ അടിയന്തരമായി എടിവിഎം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ ഉടൻ ക്ഷണിക്കുമെന്നും ഡിവിഷണൽ റെയിൽവേ മാനേജർ യോഗത്തിൽ അറിയിച്ചു.
മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി നഗരസഭകളുമായി ബന്ധപ്പെട്ട റെയിൽവേ വിഷയങ്ങൾ നഗരസഭാ ചെയർമാൻമാരുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് വിവിധ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ എൻഒസികൾ റെയിൽവേ നൽകാൻ യോഗത്തിൽ തീരുമാനമായി. ശാസ്താംകോട്ട, ചെറിയനാട് റെയിൽവേ സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് കരാർ നൽകിയതായും, ഉടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
മൺറോത്തുരുത്തിൽ നിർമാണത്തിലിരിക്കുന്ന ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നിർമാണം ജൂൺ അവസാനത്തോടെ പൂർത്തിയാക്കും. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്ത് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതി യാഥാർഥ്യമാക്കുന്നതും, ചെറിയനാട് റെയിൽ നീർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതും യോഗത്തിൽ തീരുമാനമായി. വിവിധ മേൽപാലങ്ങളുടെ നിർമാണ പുരോഗതി വിലയിരുത്തുന്നതില പ്രത്യേക യോഗം വിളിച്ചുചേർക്കാനും തീരുമാനമായി. പുനലൂരിൽനിന്നു രാവിലെ ആരംഭിക്കുന്ന ട്രെയിൻ സർവീസ് തിരുവനന്തപുരത്ത് വൈകിയെത്തുന്ന സാഹചര്യം ഒഴിവാക്കാൻ കർശന നിർദേശവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.
