മുംബൈ: പശ്ചിമേഷ്യയിലെ പ്രതിസന്ധി നീണ്ടുപോയാൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.
ഇറക്കുമതിച്ചെലവ് ഉയരുന്നതുവഴിയുള്ള പണപ്പെരുപ്പഭീതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ആഗോളതലത്തിൽ ഊർജവിപണിയിലെ പ്രതിസന്ധി അനിശ്ചിതമായി തുടർന്നാൽ പെട്രോൾ, ഡീസൽ ചില്ലറവില ഉയർത്താതെ പിടിച്ചുനിൽക്കാനാകില്ല.
വർധനയുടെ ഒരുഭാഗം ആളുകളിലേക്കു കൈമാറേണ്ടിവരുമെന്നും സ്വിറ്റ്സർലൻഡിൽ സ്വിസ് നാഷണൽ ബാങ്കും അന്താരാഷ്ട്ര നാണയനിധിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കുവഴിയുള്ള ചരക്കുനീക്കത്തിലെ തടസം ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിൽ ഏറ്റവുംവലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതി ചെയ്യുന്നു.
ഈ സാഹചര്യത്തിൽ എണ്ണവിലയിലെ വർധന സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കും.
