നിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന് ഓമനപ്പേരിട്ട് ലഹരിപ്പാര്‍ട്ടി ! തലയൊന്നിന് 1000 രൂപ;പങ്കെടുത്തവരില്‍ നിരവധി സ്ത്രീകളും…

കൊച്ചിയില്‍ മോഡലുകള്‍ മരിച്ച സംഭവത്തെത്തുടര്‍ന്ന് കേരളത്തില്‍ സജീവചര്‍ച്ചയായ കാര്യമാണ് ലഹരിപാര്‍ട്ടികള്‍.

ഇപ്പോഴിതാ തിരുവനന്തപുരത്തും ലഹരിപ്പാര്‍ട്ടി നടന്നെന്ന വിവരം പുറത്തു വന്നിരിക്കുകയാണ്. ബംഗളുരുവില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തും ലഹരിപ്പാര്‍ട്ടി നടക്കുന്ന വിവരം എക്സൈസിന് ലഭിച്ചത്.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ എക്സൈസ് പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം.

വിഴിഞ്ഞത്ത് കാരക്കാട് റിസോര്‍ട്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഡി ജെ പാര്‍ട്ടിയാണ് സംഘടിപ്പിച്ചിരുന്നത്.

രാത്രി മുതലാണ് റിസോര്‍ട്ടില്‍ ഡിജെ പാര്‍ട്ടി തുടങ്ങിയെതന്നാണ് വിവരം. പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

റിസോര്‍ട്ടില്‍ പരിശോധന തുടരുകയാണ്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡാണ് ലഹരി പിടികൂടിയത്.

ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത് ഇയാള്‍ക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനും പിടിയിലായിട്ടുണ്ട്.

ഇന്നലെ നടന്ന പാര്‍ട്ടിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 50 പേര്‍ പങ്കെടുത്തുവെന്നും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. നിര്‍വാണ മ്യൂസിക് ഫെസ്റ്റിവല്‍ എന്ന പേരിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

ഡിജെ മ്യൂസിക് ആയിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണം. പ്രവേശനത്തിനായി ഒരാളില്‍ നിന്ന് ആയിരം രൂപ വച്ച് വാങ്ങിയെന്നാണ് എക്സൈസ് പറയുന്നത്. പാര്‍ട്ടിയില്‍ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക ഈടാക്കിയിരുന്നു.

പാര്‍ട്ടിയില്‍ പങ്കെടുത്ത 20 പേര്‍ ഇപ്പോഴും റിസോര്‍ട്ടിനകത്താണ്. പൂവാര്‍ ഐലന്‍ഡിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടില്‍ മാത്രമേ അങ്ങോട്ടേക്ക് പോകാനാകൂ.

പാര്‍ട്ടിക്ക് വരുന്നവര്‍ക്കായി പ്രത്യേകം ബോട്ടുകള്‍ അടക്കം സജ്ജമാക്കിയിരുന്നു. ഇതെല്ലാം പതിവായി പാര്‍ട്ടി നടക്കുന്ന ഇടമാണ് ഇവിടമെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്.

അക്ഷയ് മോഹന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു മാസമായി വാട്സാപ്പിലൂടെയാണ് ലഹരിപാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്.

എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ പാര്‍ട്ടിയില്‍ ലഭ്യമാക്കിയിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത പലരും ഇപ്പോഴും ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടായ ബോധം മങ്ങിയ അവസ്ഥയിലാണ്. ഇത് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് തടസമാകുന്നുണ്ട്.

Related posts

Leave a Comment