പുതുപ്പള്ളി: ഏറെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു വേദിയായ പുതുപ്പള്ളി കരോട്ടുവള്ളക്കാലില്‍ വീട് ആളനക്കമില്ലാതെ ഒരു തെരഞ്ഞെടുപ്പിനുകൂടി സാക്ഷ്യം വഹിക്കുന്നു. ഉമ്മന്‍ ചാണ്ടിയെന്ന അതികായന്റെ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും സാക്ഷിയായ ഭവനത്തിലിപ്പോള് രാഷ്ട്രീയ കുശലാന്വേഷണങ്ങള്‍ക്ക് സ്ഥാനമില്ല. ഒട്ടേറെ നിർണായക തീരുമാനങ്ങള്‍ക്കു വേദിയായ ഈ ഭവനം ഇന്ന് രാഷ്ട്രീയ ചിത്രങ്ങളില്‍ സ്ഥാനം പിടിക്കില്ല.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ അണഞ്ഞ ദീപം പുതുപ്പള്ളിയില്‍ പ്രകാശിക്കുന്നത് മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ്. ചാണ്ടി ഉമ്മന്റെ വിശ്രമകേന്ദ്രം കരോട്ട് വള്ളക്കാലില്‍ ഭവനത്തിലല്ല. ഉമ്മന്‍ ചാണ്ടിയുടെ സഹോദരന് അലക്സ് ചാണ്ടിയുടെ പേരിലുള്ള ഭവനത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വലിയ ഇടമില്ല.
ചാണ്ടി ഉമ്മന്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിക്കുന്നത് പുതുപ്പള്ളിയില്‍നിന്നു രണ്ട് കിലോമീറ്റര്‍ കിഴക്കുമാറി വെട്ടത്തുകവല-നാരകത്തോട് റോഡില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനുസമീപമുള്ള വാടകവീട്ടിലാണ്.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പ് സമയത്ത് ചാണ്ടി ഉമ്മന്‍ താമസിച്ചിരുന്നത് ചാലുങ്കല്പ്പടിക്കുസമീപമുള്ള വാടക വീട്ടിലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിമുറ്റത്തെ അന്ത്യവിശ്രമസമയത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചാണ്ടി ഉമ്മന്റെ പുതുപ്പള്ളി കവലയിലെ സ്വപ്ന ഭവനം പൂവണിയാതെ നിര്‍മാണം പാതിവഴിയില്‍ നിലച്ച നിലയിലാണ്.
ജീവിതത്തിലുടനീളം ഒപ്പം നിര്‍ത്തിയ ഉമ്മന്‍ ചാണ്ടിയെ അന്ത്യവിശ്രമത്തിലും ഒറ്റയ്ക്കാക്കാന്‍ ജനങ്ങളും തയാറാകുന്നില്ല. നിരവധിപ്പേർ ഇപ്പോഴും ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെത്തി പ്രാര്‍ഥിച്ചു മടങ്ങുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതോടെ പത്രികാ സമര്‍പ്പണത്തിനു മുമ്പായി സ്ഥാനാര്‍ഥികള്‍ ഇവിടെയെത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ വീണ്ടും വാര്‍ത്തയില്‍ ഇടംപിടിക്കും.
