എരുമേലി: ജെസ്ന മരിയ ജയിംസിന്റെ തിരോധനം എട്ട് വർഷം പൂർത്തിയാകുന്ന മാർച്ച് 22ന് കേസിൽ അവസാന അന്വേഷണത്തിനായി സിബിഐ. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും തുടർന്ന് സിബിഐ രണ്ട് തവണയും അന്വേഷണം നടത്തിയ കേസിലാണ് ഇപ്പോൾ വീണ്ടും സിബിഐയുടെ അന്വേഷണം.
ഇന്ന് ഇതിനായി എരുമേലി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ സിബിഐ ഓഫീസ് പ്രവർത്തനം ആരംഭിക്കും. ആറ് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. എരുമേലി റസ്റ്റ് ഹൗസിൽ ഇതിനായി രണ്ട് മുറികൾ തയാറാക്കിയിട്ടുണ്ട്.
കേസിൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് വീണ്ടും അന്വേഷണം നടത്തുന്നതിലേക്ക് എത്തിയിരിക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരം നേരത്തെ അന്വേഷണം നടത്തി സിബിഐ റിപ്പോർട്ട് സമർപ്പിച്ചതാണ്.
പുതിയ തെളിവുകൾ ലഭിച്ചാൽ വീണ്ടും അന്വേഷണം നടത്താമെന്ന് കോടതിയിൽ സിബിഐ അറിയിച്ചിരുന്നു. എന്നാൽ, പുതിയതായി തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, വീണ്ടും ഒരു അന്വേഷണംകൂടി നടത്തിയ ശേഷം തെളിവുകൾ ഇല്ലെങ്കിൽ റിപ്പോർട്ട് കോടതിയിൽ നൽകി അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടുന്നതാണ് നല്ലതെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇത് മുൻനിർത്തിയാണ് ഇപ്പോൾ വീണ്ടും അന്വേഷണം ആരംഭിക്കുന്നത്.
2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയായ ജെസ്നയെ മുക്കൂട്ടുതറയിൽനിന്നു കാണാതായത്.
