തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്കെതിരേ പരാതി നൽകുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി തന്പാനൂർ സതീശന്റെ ഫേസ്ബുക് പോസ്റ്റ്. പോസ്റ്റ് വിവാദമായതിനെ തുടർന്ന് പിന്നീട് തന്പാനൂർ സതീശ് തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റ് പിൻവലിച്ചു.
ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പൂർണമായി സഹകരിക്കുന്നില്ലെന്നാണ് തന്പാനൂർ സതീശ് ആരോപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം- എന്റെ ഇലക്ഷൻ പാർട്ടി ചുമതല മണക്കാട് മണ്ഡലമാണ് . പ്രവർത്തനങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നേതാക്കൾക്ക് എതിരേ ഞാൻ പരാതി കൊടുക്കും.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ പകൽസമയത്ത് അനുഭവപ്പെടുന്ന കനത്തചൂട് കാരണമാണ് പകൽ സമയങ്ങളിൽ പ്രവർത്തകരുടെ സാന്നിധ്യം കുറയാൻ കാരണമെന്നാണ് പ്രചാരണ ചുമതലയുള്ള നേതാക്കൾ പറയുന്നത്. കടുത്ത ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം.