സ്ഥാപനത്തില്‍ എത്തുന്ന സമ്പന്നകളായ പെണ്‍കുട്ടികളെ വളച്ചെടുക്കും ! പീഡന സമയത്തെടുക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ വിവാഹിതരാവാനൊരുങ്ങുമ്പോള്‍ വിലപേശും;എഞ്ചിനീയറുടെ ചതിക്കുഴിയില്‍ വീണത് നിരവധി പെണ്‍കുട്ടികള്‍

തിരുവനന്തപുരം: നിരവധി പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റിലായി. സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന ഇയാള്‍ നഗ്നചിത്രങ്ങള്‍ കാട്ടിയാണ് ഇവരില്‍ നിന്നും പണവും സ്വര്‍ണവും തട്ടിയിരുന്നത്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഇയാളെ മലപ്പുറത്തു നിന്നും തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസാണ് പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

മലപ്പുറം പൊന്മള ചാപ്പനങ്ങാടി വെളുത്തകുന്നത്തു ഹൗസില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സാനിഫിനെയാണ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ ഇയാള്‍ അക്കാര്യം മറച്ചുവച്ചാണ് സാമ്പത്തികമുള്ള വീട്ടിലെ പെണ്‍കുട്ടികളെ വലയിലാക്കിയത്. കമ്പ്യൂട്ടര്‍ വിദഗ്ധനും മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പ്രാവീണ്യമുള്ള ഇയാള്‍ ഒരു സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്നു. അദ്ധ്യാപനരീതിയിലും വ്യക്തിത്വത്തിലും ആകൃഷ്ടരാകുന്ന പെണ്‍കുട്ടികളാണ് ഇരകളായത്. പ്ലേ സ്റ്റോറില്‍ ലഭ്യമായ സോഫ്റ്റ്വെയറുകളും ഐപി മേല്‍വിലാസം മറച്ചുവയ്ക്കുന്ന ആപ്ലിക്കേഷനുകളും വ്യാജ ഇമെയില്‍ വിലാസങ്ങളുമാണു പ്രതി കൃത്യത്തിനായി ഉപയോഗിച്ചത്.

ഇയാളുടെ അടുത്ത് പഠിക്കാനെത്തുന്ന സാമ്പത്തികമായി ഉയര്‍ന്ന പെണ്‍കുട്ടികളെ വലയിലാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടികളെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിച്ച് പീഡിപ്പിക്കും. ഇതിനിടയില്‍ പെണ്‍കുട്ടികള്‍ പോലും അറിയാതെ സ്വകാര്യരംഗങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച് ഇന്റര്‍നെറ്റ് ഓണ്‍ലൈനില്‍ സൂക്ഷിച്ചശേഷം പെണ്‍കുട്ടികളുമായി വഴക്കിട്ടു പിരിയുകയുമാണ് പതിവ്. പിന്നീട് പെണ്‍കുട്ടികള്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുമ്പോള്‍ നഗ്നചിത്രങ്ങളുടെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങും.

തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസ് പ്രകാരം പഠനകാലത്തു പ്രതിയുമായി സ്നേഹത്തിലായിരുന്ന യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെ വിദേശത്തായിരുന്ന പ്രതി ഇന്റര്‍നെറ്റില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ ചിത്രങ്ങള്‍ മറ്റൊരു വ്യക്തി ഹാക്ക് ചെയ്ത് എടുത്തുവെന്നു പറഞ്ഞു പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു. ആ വ്യക്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നു പെണ്‍കുട്ടിയെ ധരിപ്പിച്ചു. തുടര്‍ന്ന് വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടിലൂടെ പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടേയും വാട്സ് ആപ്പ് നമ്പരിലേക്കു ഭീഷണി സന്ദേശങ്ങളും കുട്ടിയുടെ നഗ്ന ചിത്രങ്ങളും അയച്ചുകൊടുത്ത് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടു.

രണ്ടുമാസത്തെ ഇന്റര്‍നെറ്റ് ഉപയോഗവിവരങ്ങള്‍ അപഗ്രഥിച്ചാണ് സൈബര്‍ ക്രൈം പൊലീസ് പ്രതിയെ കണ്ടെത്തിയത്. വിദേശത്തുനിന്നു നാട്ടിലെത്തിയ പ്രതിയെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഡിവൈഎസ്പി എം.ഇക്ബാലിന്റെ നേതൃത്വത്തില്‍ മലപ്പുറം പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

Related posts