ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പുതിയ വ്യാഖ്യാനവുമായി ബിജെപി മന്ത്രി! ഇവിഎം എന്നാല്‍ ഈച്ച് വോട്ട് ഫോര്‍ മോദി; ഗുജറാത്ത് വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രദീപ് സിംഗ് ജഡേജയുടെ പ്രസ്താവന വിവാദമാവുന്നു

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പുതിയ വ്യാഖ്യാനവുമായി ബിജെപി മന്ത്രി രംഗത്ത്. ഇവിഎം എന്നാല്‍ ഈച്ച് വോട്ട് ഫോര്‍ മോദി എന്നാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ഗുജറാത്ത് വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രദീപ് സിംഗ് ജഡേജ പറഞ്ഞു. ഗുജറാത്ത് വാര്‍ത്താ വിനിമയ വകുപ്പിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പുകഴ്ത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു ജഡേജ.

ഗുജറാത്തിനെ മോശമായി ചിത്രീകരിക്കാന്‍ രാജ്യത്തിനകത്തും പുറത്തുമായി ശ്രമം നടന്നുകൊണ്ടിരിക്കുമ്പോള്‍ പ്രീണനരാഷ്ട്രീയത്തിനെതിരെ വികസനത്തിന്റെ സന്ദേശം പരത്തുകയാണ് വാര്‍ത്താവിനിമയ മന്ത്രാലയം. രാജ്യത്ത് ഒന്നാം സ്ഥാനത്തെത്താന്‍ ഗുജറാത്തിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വാര്‍ത്താ വിനിമയ മന്ത്രാലയം വഹിച്ച പങ്ക് ചെറുതല്ല. വോട്ടര്‍മാര്‍ക്കുള്ള ബോധവത്കരണത്തിനും, വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിനും മികച്ച പ്രവര്‍ത്തനമാണ് മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. അതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടുമുണ്ട്, ജഡേജ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെയും വിവിപാറ്റ് സംവിധാനത്തേയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍, ഇവിഎം എന്നാല്‍ എന്നാല്‍ ഓരോ വോട്ടും മോദിക്കാണെന്ന തിരിച്ചറിവിലാണ് ബിജെപിയെ ജനങ്ങള്‍ അധികാരത്തിലെത്തിക്കുന്നത്. സംസ്‌കാരം സംരക്ഷിക്കുന്നതിലാണ് ബിജെപി വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത 22 വര്‍ഷത്തേക്ക് ഗുജറാത്തിലെ ജനങ്ങള്‍ ഞങ്ങളെതന്നെ അധികാരമേല്‍പ്പിക്കും, ജഡേജ കൂട്ടിച്ചര്‍ത്തു.

 

Related posts