കൊച്ചി: കേരളത്തിലേക്ക് വൻതോതിൽ രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി വൈറ്റിലയിൽ പിടിയിൽ. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വരുൺ ദേവ് എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. ലഹരി മാഫിയാ സംഘങ്ങൾക്കിടയിൽ ‘ബോസ്’, ‘എക്സ്’ എന്നീ വിളിപ്പേരുകളിലാണ് ഇയാൾ അറിയപ്പെടുന്നത്.
വരുൺ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നടത്തി പരിശോധിച്ചപ്പോഴാണ് അതിൽനിന്നും 232 ഗ്രാം രാസലഹരി പിടിച്ചെടുത്തത്. ഡൽഹി – രാജസ്ഥാൻ അതിർത്തിയിൽ നിന്നും റോഡ് മാർഗ്ഗം എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ കേരളത്തിലേക്ക് എത്തിക്കുന്നത് ഇയാളുടെ നേതൃത്വത്തിലാണ്.
ഓണക്കാലത്ത് കേരളത്തിൽ 5 കോടിയുടെ ലഹരി വിൽപനയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഏകദേശം 5 കിലോയോളം എം.ഡി.എം.എ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് എക്സൈസിന് ലഭിച്ച വിവരം.
ഡൽഹിയിൽ നിന്നും ഒരു തവണ ലഹരി എത്തിക്കുമ്പോൾ ഏകദേശം 4 കോടിയുടെ കച്ചവടമാണ് നടന്നിരുന്നത്. നേരിട്ട് കച്ചവടത്തിന് ഇറങ്ങാത്ത ഇയാൾ, വിശ്വസ്തരായ ഇടനിലക്കാർ വഴിയാണ് കൊച്ചിയിലെ വിൽപ്പനക്കാർക്ക് ലഹരി എത്തിച്ചിരുന്നത്.
ലഹരി വിൽപ്പനയ്ക്കായി സംഘം പെൺകുട്ടികളെ വ്യാപകമായി ഉപയോഗിച്ചിരുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കലൂരിലെ ഒരു ഹോട്ടലിൽ നിന്ന് 49 ഗ്രാം ലഹരിയുമായി പിടിയിലായ രണ്ട് പ്രതികളിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം വൈറ്റിലയിൽവച്ച് വരുൺ ദേവിനെ കുടുക്കിയത്.
പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ലഹരി വിതരണ ശൃംഖലയെക്കുറിച്ചും എക്സൈസ് വകുപ്പ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
