ആലപ്പുഴ: ആലപ്പുഴയുടെ തീരക്കടലിൽ ജെല്ലിഫിഷുകളുടെ (കടൽചൊറി, കാന്തൽചൊറി) വൻതോതിലുള്ള വ്യാപനം മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഗുരുതര ഭീഷണിയായി മാറുന്നു.
മൺസൂൺ കാലയളവിന് പിന്നാലെ എല്ലാ വർഷവും ജൂലൈ മുതൽ ജനുവരി വരെ ജെല്ലി ഫിഷുകളുടെ വൻതോതിലുള്ള സാന്നിധ്യം ആവർത്തിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കടലിൽ മത്സ്യബന്ധനത്തിനായി പോകുന്ന തൊഴിലാളികളുടെ വലയിൽ ആയിരക്കണക്കിന് ജെല്ലിഫിഷുകൾ കുടുങ്ങുന്നതോടെ വലകൾക്ക് വലിയ കേടുപാടുകൾ സംഭവിക്കുകയും വിലയേറിയ മത്സ്യബന്ധന ഉപകരണങ്ങൾ നശിക്കുകയും ചെയ്യുന്നത് പതിവാണ്.
ജെല്ലിഫിഷുകളുടെ ശരീരത്തിൽ നിന്നുള്ള ഒട്ടിപ്പിടിക്കുന്ന ദ്രവം മത്സ്യത്തിന്റെ ഗുണനിലവാരത്തെയും വിപണനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ, ജെല്ലിഫിഷിന്റെ സ്പർശനത്തെ തുടർന്നുണ്ടാകുന്ന അസ്വസ്ഥതകൾ മത്സ്യത്തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടും സൃഷ്ടിക്കുന്നു. ഇതുമൂലം പല തൊഴിലാളികളും കടലിൽ പോകുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യം പോലും ഉണ്ടാകുന്നുണ്ടെന്ന് മാരാരിക്കുളത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നു.
വലിയ തോതിലുള്ള ജെല്ലിഫിഷ് വ്യാപനം തീരദേശ വ്യവസായങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കും ഭീഷണിയാണ്. മുൻകാലങ്ങളിൽ കൂടൻകുളം ആണവനിലയത്തിന്റെ കടൽജല ഇൻടേക്ക് സംവിധാനങ്ങളിലും കൂളിംഗ് ഫിൽട്ടറുകളിലും ജെല്ലിഫിഷുകളുടെ കൂട്ടം അടിഞ്ഞുകൂടി പ്രവർത്തന തടസങ്ങൾ സൃഷ്ടിച്ച സംഭവങ്ങളും ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നു.
കേരള തീരത്ത് ജെല്ലിഫിഷുകളുടെ വ്യാപനം വർധിക്കുന്നതിന് പിന്നിലെ സമുദ്ര താപനിലയിലെ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സമുദ്രത്തിലെ പരിസ്ഥിതിക മാറ്റങ്ങൾ, മത്സ്യസമ്പത്തിലെ വ്യതിയാനങ്ങൾ, മലിനീകരണം തുടങ്ങിയ ഘടകങ്ങൾ ശാസ്ത്രീയമായി പരിശോധിക്കേണ്ടതായുണ്ട്. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിലൂടെ ഈ വിഷയത്തിൽ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീരദേശത്തെ മത്സ്യത്തൊഴിലാളികൾ.
