ഫേസ്ബുക്ക് ഗ്രൂപ്പില്‍ അടിപൊട്ടി! അഡ്മിന്‍ പീഡന വീരനാണെന്ന് യുവതിയായ മറ്റൊരു അഡ്മിന്‍, താനും അമ്മയും ചേര്‍ന്നുള്ള ഫോട്ടോ ഉയര്‍ത്തിക്കാട്ടി ലൈവില്‍ അപമാനിച്ചെന്ന് യുവാവ്, തിരുവനന്തപുരത്തുകാരന്‍ പറയുന്നതിങ്ങനെ

ഫേസ്ബുക്ക്് ലൈവിലൂടെ യുവതി അപമാനിക്കാന്‍ ശ്രമിച്ചതായി യുവാവിന്റെ പരാതി. ഒരു പെണ്‍കുട്ടിയെ താന്‍ പീഡിപ്പിച്ചെന്നും ചിലരെ ചതിയിലൂടെ വലയിലാക്കാന്‍ ശ്രമിച്ചെന്നും തിരുവന്തപുരം സ്വദേശിനിയായ യുവതി ഫേസ്ബുക് ലൈവില്‍ പ്രചാരണം നടത്തുകയായിരുന്നെന്ന് യുവാവ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.

തിരുവനന്തപുരം സ്വദേശിയായ സ്റ്റെഫാന്‍ ക്ലമി പെരേരയാണ് ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിന്റെ അഡ്മിനായ യുവതിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. വര്‍ഷങ്ങളായി പ്രവാസിയായ സ്റ്റെഫാന്റെ കുടുംബം നാലുവര്‍ഷമായി കൂട്ടാര്‍ തട്ടേക്കാനത്താണ് താമസിക്കുന്നത്. വിദേശത്തായിരുന്ന സ്റ്റെഫാന്‍ ഒരു ഫേസ്ബുക്ക് കൂട്ടായ്മയില്‍ അംഗമായിരുന്നു. സാമൂഹിക സേവനം ലക്ഷ്യംവച്ച് മുന്പ് കൂട്ടായ്മ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി യുവാവ് പറയുന്നു. സ്റ്റെഫാന്‍ ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലില്‍ അംഗവുമായിരുന്നു.

ഇതിനിടെ ഗ്രൂപ്പ് അഡ്മിനായ യുവതിയുമായി വാക്കു തര്‍ക്കമുണ്ടായതോടെ ഇയാളെ ഗ്രൂപ്പില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഗ്രൂപ്പിന്റെ പേര് മാറ്റുകയുംചെയ്തു. പിന്നീട് ഗ്രൂപ്പ് അഡ്മിനായ യുവതി ലൈവില്‍ സ്റ്റെഫാനെതിരേ ആരോപണങ്ങളുമായി എത്തുകയായിരുന്നു. വീഡിയോ എത്തിയതോടെ അപമാനഭാരംമൂലം പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണുള്ളതെന്ന് സ്റ്റെഫാന്‍ പറയുന്നു.

താനും അമ്മയും ചേര്‍ന്നുള്ള ഫോട്ടോ ഉയര്‍ത്തികാട്ടിയാണ് യുവതി ലൈവില്‍ വന്നതെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സ്റ്റെഫാനും മാതാവും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

Related posts