രോഗം വിതച്ച് ‘ഹാഫ് ബോയില്‍ഡ്’ പാക്കറ്റ് ചപ്പാത്തി, വാങ്ങി കഴിച്ചാല്‍ രോഗങ്ങള്‍ ഉറപ്പ്, പൂപ്പല്‍ ബാധിച്ചതും പാതിവെന്തതുമായ ചപ്പാത്തി വില്പന തടയാതെ ഭക്ഷ്യവകുപ്പ്, തട്ടിപ്പു കമ്പനികള്‍ വളരുന്നതിങ്ങനെ

കടകളില്‍നിന്ന് ലഭിക്കുന്ന പാക്കറ്റ് ചപ്പാത്തികളുടെ പേരില്‍ വന്‍തട്ടിപ്പ്. പാക്കറ്റ് ചപ്പാത്തികളില്‍ മിക്കതും ഉപയോഗ ശൂന്യമായതും പൂപ്പല്‍ ബാധയുള്ളതുമാണെന്നാണ് ആക്ഷേപം. പാക്കറ്റുകളില്‍ തെറ്റായ നിര്‍മാണ തിയതി നല്‍കി തട്ടിപ്പ് നടത്തി പലവിധ രോഗങ്ങള്‍ വില്‍ക്കുന്ന ഇവര്‍ക്കതിരേ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

കടകളില്‍ നിന്നും വാങ്ങുമ്പോള്‍ ചപ്പാത്തി പാക്കറ്റുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിയാത്തതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. ഹാഫ് ബോയിലും വെന്തതുമായ പലവിധ പാക്കറ്റ് ചപ്പാത്തികളാണ് മാര്‍ക്കറ്റില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. ഇത്തരം പായ്ക്കറ്റുകളില്‍ ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥരുടെയോ പരിശോധന നടക്കാറില്ല. വിവിധ പേരുകളിലും വര്‍ണ പായ്ക്കറ്റുകളിലും ചപ്പാത്തികള്‍ വിപണിയില്‍ ലഭ്യമായതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്.

ചപ്പാത്തികള്‍ ഉപയോഗ യോഗ്യമല്ലെന്ന് കാണിച്ച് തിരികെ കടകളില്‍ കൊടുത്താല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നാണ് കടയുടമകളുടെ നിലപാട്. ലൈസന്‍സ് നമ്പറും ബ്രാന്‍ഡ് പേരുംഉള്ള ചപ്പാത്തി പാക്കറ്റുകള്‍ മാത്രമേ വില്‍ക്കാവൂ എന്ന നിയമമെല്ലാം കാറ്റില്‍ പറത്തിയാണ് ഇവര്‍ ഉപയോക്താക്കളെ വഞ്ചിക്കുന്നത്. പലതും ഭക്ഷ്യസുരക്ഷ ലൈസന്‍സ് ഇല്ലാത്തവയുമാണ്.

ഇത്തരം ചപ്പാത്തികള്‍ ഗോതമ്പിലും മൈദയിലും തയാറാക്കി കേടുവരാതിരിക്കാന്‍ രാസപദാര്‍ഥങ്ങളും ചേര്‍ത്താണ് വരുന്നത്. 2.50 രൂപയാണ് പലയിടത്തും ഒരു ചപ്പാത്തിയുടെ വില. കഴിഞ്ഞ ദിവസം കോഴിക്കോട് തണ്ണീര്‍ പന്തലില്‍ നിന്നും 80 ചപ്പാത്തിവാങ്ങിയ ആള്‍ക്ക് ഒന്നുപോലും ഉപയോഗിക്കാനായില്ല. ഉറപ്പും ദുര്‍ഗന്ധവുമായിരുന്നുവെന്നാണ് ആക്ഷേപം. ശനിയാഴ്ച ഈങ്ങാപ്പുഴയിലെ മൊത്ത വ്യാപാരകടയില്‍ നിന്നും ചപ്പാത്തിവാങ്ങിയ ആള്‍ക്കും ഇതേ അവസ്ഥയുണ്ടായി.

40 രൂപ വീതം വിലയുള്ള മൂന്നു പായ്ക്കറ്റ് ചപ്പാത്തിയാണ് വാങ്ങിയത്. കവറിനുള്ളലുള്ള ചപ്പാത്തിയില്‍ വൃത്തത്തിലുള്ള പൂപ്പല്‍ ഉപഭോക്താവ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് പായ്ക്കറ്റില്‍ കളര്‍ പടര്‍ന്നതാണെന്നായിരുന്നു കടയുടമയുടെ നിലപാട്. നിര്‍മാണ ഡേറ്റ് പോലും തെറ്റായി അച്ചടിച്ചാണ് ഉപയോക്താക്കളെ കബളിപ്പിക്കുന്നത്. മൂന്നും നാലും ദിവസം മുന്നോട്ടുള്ള തിയതിയാണ് പായ്ക്കറ്റില്‍ പ്രിന്റ് ചെയ്യുക. അട്ടിയായി കടയില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

പലരും വീട്ടില്‍ എത്തുമ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുക. നഗര-ഗ്രാമപ്രദേശങ്ങളില്‍ കൂണുപോലെ മുളച്ചുപൊന്തുന്ന ചപ്പത്തിക്കടകളിലും ഭക്ഷ്യയോഗ്യമല്ലാത്ത ചപ്പാത്തികള്‍ വിറ്റഴിക്കുന്നുണ്ട്. അതേസമയം അനധികൃതവും ലൈസന്‍സില്ലാത്തതുമായ ചപ്പാത്തിവില്‍പ്പനയ്ക്കെതിരേ ഭക്ഷ്യസുരക്ഷാവിഭാഗത്തിന് പരാതി നല്‍കാവുന്നതാണെന്ന് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍.എസ്. ഗോപകുമാര്‍ അറിയിച്ചു.
ചപ്പാത്തികള്‍ക്ക് രുചിവ്യത്യാസമോ പൂപ്പലോ ശ്രദ്ധയില്‍പെട്ടാല്‍ 8943346197, 8943346191 നന്പറുകളില്‍ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അധികൃതര്‍ അറിയിച്ചു.

Related posts