നീനുവിനെതിരേ ഒരു പിതാവും ഉന്നയിക്കാത്ത ആരോപണവുമായി സ്വന്തം പിതാവ് തന്നെ രംഗത്ത്, കെവിനുമായി പ്രണയത്തിലാകും മുമ്പ് നീനു തിരുവനന്തപുരത്ത് മാനസിക രോഗിയായി ചികിത്സയിലായിരുന്നെന്ന് ചാക്കോ

കോട്ടയത്ത് കെവിന്‍ കൊല്ലപ്പെട്ട കേസില്‍ നീനുവിനെതിരേ പിതാവ് ചാക്കോയുടെ ഹര്‍ജി. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ചാക്കോ സമര്‍പ്പിച്ച ഹര്‍ജിയില്‍ മകള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

മകള്‍ നീനു മാനസികരോഗിയാണെന്നും ഇപ്പോള്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയതിനാല്‍ രോഗവസ്ഥ ഗുരുതരമായെന്നും നല്കിയ ഹര്‍ജിയില്‍ പറയുന്നു.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്. ഇപ്പോള്‍ വീട് മാറി നില്‍ക്കുന്നതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണ്. അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയുടെ ചികിത്സയിലായിരുന്നു.

ഇപ്പോള്‍ താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതുകൊണ്ടും മകള്‍ അന്യവീട്ടില്‍ നില്‍ക്കുന്നതു കൊണ്ടുമാണ് തുടര്‍ചികിത്സ നടത്താന്‍ കഴിയാതെ വന്നിരിക്കുന്നത്. അതുകൊണ്ട് കോടതി ഇടപെട്ട് ഒരു ഷെല്‍റ്റര്‍ ഹോമിലേക്കു മാറ്റി നീനു ചാക്കോയ്ക്ക് തുടര്‍ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ചാക്കോയുടെ ഹര്‍ജി. എന്നാല്‍ നീനുവിന് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചാക്കോയുടെയും രഹ്നയുടെയും ബന്ധുക്കള്‍ ലക്ഷങ്ങളാണ് ഒഴുക്കുന്നത്. മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ കൊല്ലത്തെ ബന്ധുവീടുകളില്‍ നിന്നാണ് നീനു വളര്‍ന്നത്.

കോട്ടയത്തെ പഠനത്തിനിടയിലാണ് കെവിനുമായി പ്രണയത്തിലായത്. കോട്ടയം അമലഗിരി കോളേജില്‍ ബി.എസ്.സി ജിയോളജിക്ക് പഠിക്കുന്ന കാലത്താണ് കെവിനുമായി പരിചയപ്പെട്ടത്. നീനുവിന്റെ ബാഗില്‍ നിന്ന് യാദൃശ്ചികമായി കെവിന്റെ ഫോട്ടോ വീട്ടുകാര്‍ക്ക് കിട്ടിയപ്പോഴാണ് പ്രണയബന്ധത്തെ കുറിച്ച് അറിയുന്നത്.

തുടക്കത്തില്‍ അനുനയത്തില്‍ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീനു ഈ ആവശ്യങ്ങള്‍ നിരസിച്ചു. ഒടുവില്‍ കെവിന്റെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു.

Related posts