ഒന്നും മിണ്ടാതെ! നടിക്കെതിരായ ആക്രമണത്തില്‍ സിനിമലോകത്തിന്റെ നിശബ്ദതയ്ക്കു പിന്നിലെന്ത്? ചാടിക്കേറി പ്രതികരിക്കേണ്ടെന്ന തീരുമാനത്തില്‍ താരങ്ങള്‍

BHama

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമലോകം നിശബ്ദമായി തുടരുമ്പോള്‍ പ്രതികരണവുമായി രണ്ട് താരങ്ങള്‍ രംഗത്ത്. നടി ഭാമയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മാത്രമാണ് യാഥാര്‍ഥ്യം എത്രയും പെട്ടെന്ന് തെളിയിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയത്. സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭാമ പറയുന്നു. നടിമാര്‍ മറ്റ് സ്ത്രീകളെക്കാള്‍ കുറച്ചുകൂടി സുരക്ഷിതമായ ഇടത്താണ് ജീവിക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള ഒരു ആക്രമണം ഉണ്ടായത് തികച്ചും അപ്രതീക്ഷിതമാണ്. സംഭവം കേട്ടപ്പോള്‍ വല്ലാത്ത ഒരു ഷോക്കായിരുന്നുവെന്നും ഭാമ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന തരത്തില്‍ സിനിമ മേഖലയിലും ഒരു സംസാരമുണ്ട്. അതുകൊണ്ട് തന്നെ ചാടിക്കേറി പ്രതികരണം നടത്തേണ്ടെന്നാണ് പലരും തീരുമാനിച്ചിരിക്കുന്നത്. എന്തൊക്കെയാണ് ഇതിനു പിന്നിലുള്ളതെന്ന് നമ്മുക്കറിയില്ലല്ലോ- പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി ഒരു അഭിനേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു. മാധ്യമങ്ങള്‍ പ്രതികരണത്തിനായി താരങ്ങളെ സമീപിക്കുന്നുണ്ടെങ്കിലും ആരും ഒന്നും തുറന്നു സംസാരിക്കാന്‍ കൂട്ടാക്കുന്നില്ല.

അതേസമയം, ഭാമയും ഭാഗ്യലക്ഷ്മിയും തങ്ങളുടെ നിലപാട് വ്യക്തമായി അറിയിക്കുകയും ചെയ്തു. ഇത്തരക്കാരുടെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ലയെന്നും നമ്മളെല്ലാവരും ജാഗരൂകരായി ഇരിക്കേണ്ടിയിരിക്കുന്നുവെന്നും താരം പറയുന്നു. നടിമാര്‍ ഇത്തരം സംഭവങ്ങള്‍ നാണക്കേടുകൊണ്ട് പുറത്ത് പറയാതിരിക്കും എന്ന് കരുതിയിട്ടാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത്? അല്ലെങ്കില്‍ നടിമാരെ എന്തും ചെയ്യാമെന്നാണോ ഇവരുടെ വിചാരം? എന്തായാലും യാഥാര്‍ഥ്യം പുറത്തു വരട്ടെ. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭാമ വ്യക്തമാക്കി.

ഇത്തരം സംഭവങ്ങളുടെ വെളിച്ചത്തില്‍ അഭിനേതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടത്. പൊതുവേ നടിമാരുടെ കൂടെ നില്‍ക്കുന്ന മാനേജറും െ്രെഡവറുമാരുമെല്ലാം പിന്നീട് കുഴപ്പക്കാരായി മാറുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്രയും അപകടാവസ്ഥയിലേക്ക് പോകുന്നത് ഇതാദ്യമാണ്. എല്ലാ നടിമാരും സൂക്ഷിക്കേണ്ട കാര്യമാണ്. സെറ്റില്‍ പലരും ഇങ്ങനെ ചില അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. പലരും സത്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാണ് നടിമാര്‍ക്കൊപ്പം കൂടുന്നത്. എന്നാല്‍ ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. നമ്മുടെ സുരക്ഷ നമ്മള്‍ തന്നെയാണ് നോക്കേണ്ടത്. സംഭവിച്ച് പോയിട്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related posts