അഞ്ചു കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തി; പ്രതിയുടെ ശിക്ഷ നടപ്പാക്കി

ഹൂസ്റ്റണ്‍: പതിനെട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് അഞ്ചു കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിഏബല്‍ ഓച്ചോയുടെ വധശിക്ഷ ഫെബ്രുവരി ആറാംതീയതി വ്യാഴാഴ്ച വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി. 2020-ല്‍ ടെക്‌സസില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.

മയക്കുമരുന്നു വാങ്ങുന്നതിനു പണം നല്‍കാന്‍ വിസമ്മതിച്ചതില്‍ പ്രകോപിതനായി ഭാര്യ സിസിലിയ (32), ഏഴു വയസുകാരി മകള്‍ ക്രിസ്റ്റല്‍, ഏഴുമാസം പ്രായമുള്ള മകള്‍ അനഫി, ഭാര്യാപിതാവ് ബാര്‍ട്ട്‌ലോ (56), ഭാര്യാസഹോദരി ജാക്വിലിന്‍ (20) എന്നിവരെയാണ് ഏബല്‍ ഓച്ചോ വീട്ടില്‍ വച്ചു കൊലപ്പെടുത്തിയത്. മറ്റൊരു ഭാര്യാ സഹോദരി ആത്മയ്ക്ക് വെടിയേറ്റെങ്കിലും മരണത്തില്‍ നിന്നും രക്ഷപെട്ടിരുന്നു.

ബുധനാഴ്ച പ്രതിയുടെ അപ്പീല്‍ യുഎസ് സുപ്രീംകോടതി തള്ളിയതിനു തുടര്‍ന്നു വിഷമിശ്രിതം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുകയായിരുന്നു.

ചെയ്തതു തെറ്റായിരുന്നുവെന്നും, മാപ്പപേക്ഷിക്കുന്നുവെന്നും നീണ്ട ജയില്‍ ജീവിതത്തിനിടയില്‍ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കാന്‍ അവസരം ലഭിച്ചുവെന്നും അതുകൊണ്ടുതന്നെ മരണത്തെ ഭയമില്ലെന്നും ഏബല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts

Leave a Comment