റാഞ്ചി: ജാർഖണ്ഡിലെ ഗിരിദി ജില്ലയിൽ വഴിയോരക്കച്ചവടക്കാരനിൽനിന്ന് ഗോൾഗപ്പ കഴിച്ച ഏഴു വയസുകാരനു ദാരുണാന്ത്യം.ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗിരിദിയിലെ മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലേഡ ബജ്തോ ഗ്രാമത്തിലാണു സംഭവം. ശനിയാഴ്ച വൈകുന്നേരം ഗ്രാമത്തിലെത്തിയ കച്ചവടക്കാരനിൽനിന്നാണ് ഗ്രാമവാസികൾ ഗോൾഗപ്പയും ചാട്ടും കഴിച്ചത്.
രാത്രിയോടെ പലർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. ഞായറാഴ്ച രാവിലെയായപ്പോഴേക്കും കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഗുരുതരാവസ്ഥയിലായി.
തുടർന്ന് ഇവരെ ഗിരിദിയിലെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഏഴു വയസുകാരൻ മരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒളിവിൽപോയ കച്ചവടക്കാരനായി തെരച്ചിൽ ഊർജിതമാക്കി.
