കുറ്റവാളികളെ കുടുക്കുന്ന പച്ചപ്പുകൾ: ഫോറൻസിക് സയൻസിലെ ‘ഗ്രീൻ ക്ലൂസ്’

ഒരു കുറ്റകൃത്യം നടന്നാൽ അവിടെ അവശേഷിക്കുന്ന ഓരോ ചെറിയ തെളിവിനും വലിയ പ്രാധാന്യമുണ്ട്. വിരലടയാളങ്ങളും മുടിനാരുകളും തേടിപ്പോകുന്ന അന്വേഷണ ഉദ്യോഗസ്ഥർ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന, തീരെ നിസാരമെന്നു തോന്നുന്ന ചില പച്ചപ്പുകൾക്ക് കൊടും കുറ്റകൃത്യങ്ങളുടെ വരെ ചുരുളഴിക്കാൻ കഴിയും.

അതെ, നമ്മുടെ മതിലുകളിലും പാറക്കെട്ടുകളിലും നനവാർന്ന നിലത്തുമെല്ലാം പറ്റിപ്പിടിച്ചു വളരുന്ന പാശാറുകൾ അഥവാ മോസുകൾ നിസാര സസ്യങ്ങളല്ല, മറിച്ച് കുറ്റകൃത്യങ്ങളുടെ ഭൂപടം വരച്ചുതരുന്ന നിശബ്ദ സാക്ഷികളാണ്.

പാശാർ എന്നറിയപ്പെടുന്ന ഈ സസ്യവിഭാഗം ഫോറൻസിക് സയൻസിൽ വലിയൊരു വിപ്ലവത്തിനുതന്നെ വഴിയൊരുക്കുകയാണ്. കണ്ണിമയേക്കാൾ കനമില്ലാത്ത, ശ്രദ്ധിച്ചില്ലെങ്കിൽ ആരും കാണാതെ പോകുന്ന ഈ കുഞ്ഞൻ സസ്യങ്ങൾ, കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാനും, ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനും, മരണം നടന്നിട്ട് എത്ര നാളായി എന്ന് കൃത്യമായി കണക്കാക്കാനും സഹായിച്ച ചരിത്രമുണ്ട്.

ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് 2011ൽ മിഷിഗണിൽ നടന്ന ബേബി കേറ്റ് എന്ന പിഞ്ചുകുഞ്ഞിന്‍റെ തിരോധാനം. നാലു മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പിതാവായ ഷോൺ ഫിലിപ്സ് മൃതദേഹം എവിടെയോ ഉപേക്ഷിച്ചു എന്നതായിരുന്നു കേസ്. കുറ്റസമ്മതം നടത്തിയെങ്കിലും മൃതദേഹം എവിടെയാണു മറവുചെയ്തതെന്ന് കൃത്യമായി പറയാൻ അയാൾ തയാറായില്ല.

ഏഴ് കൗണ്ടികളിലായി പരന്നുകിടക്കുന്ന വിശാലമായ വനമേഖലയിൽ ആ പിഞ്ചുകുഞ്ഞിനെ കണ്ടെത്തുക എന്നത് പോലീസിന് അസാധ്യമായ കാര്യമായിരുന്നു. എന്നാൽ അവിടെയാണ് ഫോറൻസിക് ബോട്ടണി അഥവാ സസ്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള കുറ്റാന്വേഷണം വഴിത്തിരിവായത്.

പ്രതിയുടെ ഷൂവിന്‍റെ അടിയിൽ പറ്റിപ്പിടിച്ച ഉണങ്ങിയ ചെളിയിൽ നിന്നു ലഭിച്ച പാശാറിന്‍റെയും മറ്റ് സസ്യങ്ങളുടെയും സൂക്ഷ്മമായ അംശങ്ങൾ പരിശോധിക്കാൻ മാറ്റ് വോൺ കോൺറാറ്റ് എന്ന ഗവേഷകന്‍റെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചു.

നൂറുകണക്കിനു പാശാർ വർഗങ്ങൾ ആ പ്രദേശത്തുണ്ടെങ്കിലും, ഓരോ പാശാറും വളരാൻ തെരഞ്ഞെടുക്കുന്ന സാഹചര്യം വളരെ വ്യത്യസ്തമാണ്. പ്രതിയുടെ ഷൂവിൽ നിന്ന് ലഭിച്ച പാശാറിന്‍റെ സാമ്പിളുകൾക്കൊപ്പം റെഡ് പൈൻ, വൈറ്റ് സീഡർ തുടങ്ങിയ മരങ്ങളുടെയും ചില പ്രത്യേകതരം പുല്ലുകളുടെയും അംശങ്ങൾ കൂടി കണ്ടെത്തി. ഇവയെല്ലാം ഒത്തുചേരുന്ന ഒരു ആവാസവ്യവസ്ഥ കണ്ടെത്തുക എന്നതായിരുന്നു അടുത്ത പടി.

വനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് ഒടുവിൽ ഗവേഷകർ ആ കൃത്യമായ സ്ഥലം കണ്ടെത്തി. ഏഴ് കൗണ്ടികളിലായി പരന്നുകിടന്ന അന്വേഷണം വെറും 50 ചതുരശ്ര അടിയിലേക്ക് ചുരുങ്ങി. ഒടുവിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, ഗവേഷകർ ചൂണ്ടിക്കാണിച്ച അതേ സ്ഥലത്താണ് താൻ കുഞ്ഞിനെ മറവുചെയ്തതെന്ന് പ്രതിക്ക് സമ്മതിക്കേണ്ടി വന്നു.

സസ്യങ്ങളുടെ രൂപം മാത്രമല്ല, അവയുടെ ജനിതകഘടനയും കുറ്റാന്വേഷണത്തിൽ നിർണായകമാകും എന്ന് തെളിയിച്ചത് 2001ൽ ഫിൻലാൻഡിൽ നടന്ന ഒരു കൊലപാതക കേസാണ്. കൊല്ലപ്പെട്ടയാളെ കണ്ടെത്തിയ സ്ഥലത്ത് തങ്ങൾ പോയിട്ടില്ല എന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ അവരുടെ ഷൂവിലും കാറിലും പറ്റിപ്പിടിച്ചിരുന്ന പാശാറിന്‍റെ ചെറിയ അംശങ്ങൾ ഫോറൻസിക് ഗവേഷകർ പരിശോധിച്ചു.

കുറ്റകൃത്യം നടന്ന സ്ഥലത്ത് വളരുന്ന അതേ ഇനം പാശാറുകളുടെ ഡിഎൻഎയുമായി പ്രതികളിൽ നിന്ന് ലഭിച്ച സാമ്പിളുകൾക്ക് കൃത്യമായ സാമ്യമുണ്ടെന്ന് തെളിഞ്ഞു. കോടതിയിൽ പാശാറിന്‍റെ ഡിഎൻഎ തെളിവായി സ്വീകരിച്ച ആദ്യത്തെ സംഭവങ്ങളിൽ ഒന്നായിരുന്നു ഇത്.

മരണകാരണം സ്ഥിരീകരിക്കാൻ കഴിയാത്ത ദുരൂഹസാഹചര്യങ്ങളിലും പാശാറുകൾ ഉത്തരവുമായി എത്തിയിട്ടുണ്ട്. 2005ൽ തായ്പേയിയിൽ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഒരാളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ മരിച്ചയാളുടെ കൈത്തണ്ടയിൽ പറ്റിപ്പിടിച്ചിരുന്ന പാശാറിന്‍റെ അംശങ്ങൾ പരിശോധിച്ചപ്പോൾ അത് ആ മരത്തിൽ വളരുന്ന അതേ പാശാർ ആണെന്ന് കണ്ടെത്തി.

കയർ കെട്ടുന്നതിനിടയിൽ ഇയാൾ സ്വയം ആ മരത്തിൽ സ്പർശിച്ചതിലൂടെയാണ് പാശാർ കൈകളിൽ പറ്റിയതെന്ന് തെളിഞ്ഞു. ഇത് കൊലപാതകമല്ല, ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കാൻ ഈ തെളിവ് സഹായിച്ചു. സമാനമായ ഒരു സംഭവം ഇറ്റലിയിലും നടന്നു. ഒരു ഷോപ്പിംഗ് മാളിന്‍റെ ടെറസിൽ നിന്ന് വീണ് മരിച്ച യുവതിയുടെ കേസിൽ, അവരുടെ ഷൂവിൽ നിന്നും ലഭിച്ച പാശാറുകൾ ടെറസിലെ മതിലിൽ വളരുന്ന അതേ ഇനമാണെന്ന് കണ്ടെത്തി. യുവതി സ്വയം ആ മതിലിൽ ചവിട്ടിക്കയറിയതിന്‍റെ തെളിവായിരുന്നു അത്.

കൊലപാതകങ്ങൾ മാത്രമല്ല, 2009ൽ ഷിക്കാഗോയിലെ ബർ ഓക്സ് സെമിത്തേരിയിൽ നടന്ന ഒരു തട്ടിപ്പുകേസ് തെളിയിക്കാനും പാശാറുകൾ സഹായിച്ചു. സെമിത്തേരിയിലെ ജീവനക്കാർ പഴയ ശവകുടീരങ്ങൾ കുഴിച്ചെടുത്ത് മൃതദേഹാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ആ സ്ഥലങ്ങൾ വീണ്ടും വിൽക്കുകയും ചെയ്തു എന്നതായിരുന്നു ആരോപണം. കുഴിച്ചെടുത്ത മൃതദേഹങ്ങൾക്കൊപ്പം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പാശാറുകൾ (Fissidens taxifolius) പരിശോധിച്ചപ്പോൾ അവ മണ്ണിനടിയിലായിട്ട് 24 മാസത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ എന്ന് ഗവേഷകർക്ക് മനസ്സിലായി. ഇത് പ്രതികൾ പറഞ്ഞ സമയക്രമത്തിന് വിരുദ്ധമായിരുന്നു. അങ്ങനെ ആ തട്ടിപ്പ് സംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആ ചെറിയ സസ്യം കാരണമായി.

ഒരു മൃതദേഹം കണ്ടെത്തിയാൽ മരണം നടന്നിട്ട് എത്ര നാളായി എന്ന് കണക്കാക്കുക (Postmortem Interval – PMI) എന്നത് പോലീസിന് വളരെ പ്രധാനമാണ്. ഇവിടെയാണ് പാശാറുകൾ ഒരു ‘ക്ലോക്ക്’ പോലെ പ്രവർത്തിക്കുന്നത്. 1929ൽ ഓസ്ട്രിയയിലാണ് ഇത്തരമൊരു തെളിവ് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. അഴുകിത്തുടങ്ങിയ ഒരു മൃതശരീരത്തിൽ വളർന്ന പാശാറിന്‍റെ വളർച്ചാനിരക്ക് പരിശോധിച്ചാണ് മരണം നടന്ന സമയം ഗവേഷകർ അന്ന് കണക്കാക്കിയത്. പിന്നീട് പല രാജ്യങ്ങളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ 2006ൽ കണ്ടെത്തിയ മൃതദേഹത്തിൽ വളർന്ന പാശാറിന്‍റെ(Hylocomium splendens) ഘടന പരിശോധിച്ചപ്പോൾ അതിന് ഏകദേശം 10 വർഷത്തെ വളർച്ചയുണ്ടെന്ന് കണ്ടെത്തി. ഓരോ വർഷവും പുതിയ തട്ടുകളായി വളരുന്ന ഈ പാശാറിന്‍റെ വളർച്ചാഘട്ടങ്ങൾ മരത്തിന്‍റെ വാർഷിക വലയങ്ങൾ പോലെ എണ്ണിനോക്കാൻ സാധിക്കും.

അതുപോലെ പോർച്ചുഗലിൽ കണ്ടെത്തിയ ഒരു അസ്ഥികൂടത്തിൽ വളർന്ന പാശാറുകൾ പരിശോധിച്ചപ്പോൾ, മൃതദേഹം അഴുകാൻ എടുത്ത മൂന്ന് വർഷവും പാശാർ വളരാൻ എടുത്ത മൂന്ന് വർഷവും ചേർത്ത് ആകെ ആറ് വർഷമായി ആ മൃതദേഹം അവിടെ കിടക്കുന്നുണ്ടെന്ന് ഗവേഷകർ കണക്കാക്കി. ഇത് ആ സമയത്ത് കാണാതായ ഒരു വ്യക്തിയുടെ വിവരങ്ങളുമായി ഒത്തുപോകുന്നതായിരുന്നു.
1980-കളിൽ ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്ററിൽ ചതുപ്പിൽ കണ്ടെത്തിയ ഒരു ബൂട്ടിൽ വളർന്ന പാശാർ പരിശോധിച്ചപ്പോൾ മൃതദേഹത്തിന് 2-3 വർഷത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തി.

അതുപോലെ 2010ൽ ഇറ്റലിയിലെ പെറുജിയയിൽ കാട്ടിൽ കണ്ടെത്തിയ തലയോട്ടിയിൽ പറ്റിപ്പിടിച്ച പാശാർ (Leptodictyum riparium) പരിശോധിച്ചപ്പോൾ മരണം നടന്നിട്ട് ഏകദേശം രണ്ടര വർഷമായെന്ന് വ്യക്തമായി. ഇത് 2007ൽ കാണാതായ 80 വയസുള്ള ഒരു സ്ത്രീയുടെ തിരോധാനവുമായി ബന്ധിപ്പിക്കാൻ പോലീസിനെ സഹായിച്ചു.

2013-ൽ ഇറ്റലിയിൽ തന്നെ നടന്ന മറ്റൊരു സംഭവത്തിൽ, തലയോട്ടിയിലും വസ്ത്രത്തിലും വളർന്ന പാശാറിന്റെ (Hygrohypnum luridum) ശാഖകൾ എണ്ണിനോക്കിയാണ് മരണം നടന്നിട്ട് 4 വർഷമായെന്ന് ഗവേഷകർ ഉറപ്പിച്ചത്. യുകെയിലും സമാനമായ രീതിയിൽ അസ്ഥികൂടത്തിൽ വളർന്ന പാശാർ (Brachythecium rutabulum) മരണസമയം കണക്കാക്കാൻ ഉപയോഗിച്ചിട്ടുണ്ട്.

ഇത്രയേറെ സാധ്യതകളുണ്ടായിട്ടും കുറ്റാന്വേഷണ രംഗത്ത് പാശാർ ഇന്നും വേണ്ടത്ര ഉപയോഗിക്കപ്പെടുന്നില്ല എന്നതാണു സത്യം. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇവയെ തിരിച്ചറിയാനുള്ള പരിശീലനം ലഭിക്കാറില്ല. ചെളിയെന്നോ അഴുക്കെന്നോ കരുതി പലപ്പോഴും ഇത്തരം തെളിവുകൾ അവഗണിക്കപ്പെടാറാണ് പതിവ്.

എന്നാൽ ഡിഎൻഎ പരിശോധനകൾക്കും വിരലടയാളങ്ങൾക്കും അപ്പുറം, പ്രകൃതി തന്നെ കരുതിവയ്ക്കുന്ന ഇത്തരം തെളിവുകൾക്ക് പലപ്പോഴും പ്രതികളെ കുടുക്കാൻ കൃത്യമായ ദിശാബോധം നൽകാൻ കഴിയും. കാടിന്‍റെ നിശബ്ദതയിലായാലും നഗരത്തിരക്കിലായാലും സത്യം വിളിച്ചുപറയാൻ കാത്തിരിക്കുന്ന ഈ പച്ചത്തുരുത്തുകളെ തിരിച്ചറിയാൻ കഴിയേണ്ടതുണ്ട്.

ഡോ.സുരേഷ് കുട്ടി,
അസോ. പ്രഫസർ,
ബോട്ടണി വിഭാഗം,
ഗവ. വിക്ടോറിയ കോളജ്,
പാലക്കാട്
(ഫേസ്ബുക്കിൽ കുറിച്ചത്)

Related posts

Leave a Comment