തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്വാനിയും വ്യവസായിയായ ഭർത്താവ് സൊഹൈൽ കതൂരിയും വിവാഹമോചിതരായെന്നു റിപ്പോർട്ടുകൾ. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹമോചന വിധി പുറപ്പെടുവിച്ചത്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനത്തിനാണ് നടി കോടതിയെ സമീപിച്ചത്. വേർപിരിയലിന്റെ ഭാഗമായി സൊഹൈലിൽ നിന്ന് സ്ത്രീധനവുമായി ബന്ധപ്പെട്ട കാര്യങ്ങളോ ജീവനാംശമോ ഹൻസിക ആവശ്യപ്പെട്ടിട്ടില്ല. വിവാഹത്തിനുശേഷം കുറച്ചുകാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിട്ടുള്ളൂ.
ഒന്നിച്ച് ജീവിക്കുന്നതിൽ പൊരുത്തക്കേടുകൾ ഉണ്ടായതോടെയാണ് വിവാഹബന്ധം വേർപ്പെടുത്താമെന്ന തീരുമാനത്തിൽ ഇരുവരും എത്തിച്ചേർന്നതെന്നാണ് റിപ്പോർട്ടുകൾ. ചെറിയ കാര്യങ്ങളിൽ പോലും തർക്കങ്ങൾ പതിവായതോടെ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു. മാതാപിതാക്കളും സുഹൃത്തുക്കളും അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് രമ്യമായി പിരിയാൻ ഹൻസികയും സൊഹൈലും തീരുമാനിക്കുന്നത്.
2022 ഡിസംബർ നാലിന് ജയ്പൂരിലെ മന്ദോട്ട കോട്ടയിൽ ഹിന്ദു ആചാരപ്രകാരം വളരെ ആഡംബരപൂർവമായിരുന്നു ഇവരുടെ വിവാഹം. 2024 ജൂലൈ രണ്ടു മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നത്.
പല തവണ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഹർജിയിൽ പറയുന്നതുപ്രകാരം ചെറിയ കാര്യങ്ങൾക്കുപോലും ദമ്പതികൾ പ്രശ്നമുണ്ടാക്കിയെന്നും ഇത് ഒരു വീട്ടിൽ കഴിയുന്നത് ഇരുവർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു.
മ്യൂച്ചൽ ഡിവോഴ്സിന് ഹൻസികയും സൊഹൈലും ചർച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നു. സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തുമായിരുന്നു. സൊഹൈലിന്റെ ആദ്യ വിവാഹത്തിന് അതിഥി ആയി ഹൻസിക പങ്കെടുത്തിരുന്നു. ഈ വീഡിയോ ഹൻസികയുടെ വിവാഹ സമയത്ത് പ്രചരിക്കുകയും ചെയ്തു.
സൊഹൈലിനെ നേരത്തെ അറിയാമായിരുന്നെങ്കിലും വിവാഹ ബന്ധം തകർന്നതിന് താൻ കാരണമല്ലെന്നാണ് ഹൻസിക അന്ന് പറഞ്ഞത്. തന്റെ ആദ്യ വിവാഹബന്ധം കുറച്ചുകാലം മാത്രമേ നീണ്ടുനിന്നിരുന്നുള്ളൂവെന്നും ഹൻസിക കാരണമല്ല പിരിഞ്ഞതെന്നും സൊഹൈലും പറഞ്ഞിരുന്നു. തന്റെ വിവാഹമോചനത്തെക്കുറിച്ച് ഹൻസിക ഇതുവരെ പ്രതികരിച്ചിട്ടില്ല. സൊഹൈലിനൊപ്പമുള്ള ഫോട്ടോകൾ ഹൻസിക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് കുറച്ചുകാലം മുന്പു നീക്കിയിരുന്നു. അന്ന് തൊട്ടേ ഇവർ തമ്മിൽ അകൽച്ചയിലാണെന്ന് അഭ്യൂഹം വന്നിരുന്നു.
