അമ്പലപ്പുഴ: കോൺഗ്രസ് കണ്ണുംനട്ട് കാത്തിരിക്കുകയാണ്. പാർട്ടിക്കുള്ളിലാണോ പുറത്താണോ ജി. സുധാകരൻ. ഇതറിഞ്ഞിട്ടു വേണം അമ്പലപ്പുഴയിൽ കോൺഗ്രസിന് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ.
സുധാകരനുയർത്തിയ രാഷ്ട്രീയ വിവാദം സിപിഎമ്മിനെപ്പോലെ തന്നെ കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സുധാകരൻ വിവാദം സൃഷ്ടിക്കുന്നതിനു തൊട്ടുമുൻപ് വരെ എം. ലിജു തന്നെ അമ്പലപ്പുഴയിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചിരുന്നു.
ഇതിനിടെയിലാണ് ജി. സുധാകരൻ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയത്. സിപിഎം അംഗത്വം ഉപേക്ഷിച്ച സുധാകരൻ തന്റെ തട്ടകമായ അമ്പലപ്പുഴയിൽ സ്വതന്ത്രസ്ഥാനാർഥിയാകുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും സുധാകരൻ ഇക്കാര്യത്തിൽ മനസു തുറന്നിട്ടില്ല.
മത്സരിക്കണമെന്ന ആഗ്രഹം നേരത്തെ എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കളോട് സുധാകരൻ പങ്കുവച്ചിരുന്നു. എന്നാൽ, സ്ഥാനാർഥിയാകുന്നത് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിലാകാനുള്ള സാധ്യത പൊലിഞ്ഞിരിക്കുകയാണ്.സുധാകരൻ മനസുതുറക്കാതെ വന്നതോടെ കോൺഗ്രസും വെട്ടിലായി. മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ സ്വതന്ത്രനാകുക എന്നതാണ് അവസാനത്തെ അടവു നയം.
സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങിയാൽ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ സുധാകരന് പിന്തുണ നൽകാനാണ് കോൺഗ്രസ് ആലോചന. മറ്റു മണ്ഡലങ്ങളിലൊക്കെ കോൺഗ്രസിൽ സ്ഥാനാർഥി ചർച്ചകൾ അവസാന ഘട്ടമെത്തുമ്പോഴും സുധാകരനിൽ കണ്ണുംനട്ട് അമ്പലപ്പുഴ സീറ്റിൽ ചർച്ച മാറ്റിവച്ചിരിക്കുകയാണ് കോൺഗ്രസ്.
