തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയ കേസില്‍ 16ന് വിധി പറയും. 2017 മുതല്‍ 2020 വരെ പെണ്‍കുട്ടിയെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്.വിചാരണ പൂര്‍ത്തിയായ കേസില്‍ മുട്ടം ഒന്നാം അഡീഷണല്‍ കോടതിയാണ് വിധി പറയുന്നത്. പീഡനത്തിന് ഒത്താശ ചെയ്തു കൊടുത്തതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയാണ്.
സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ കൂട്ടബലാത്സഗം ഉള്‍പ്പെടെ 28 കേസുകളിലായി 25-ഓളം പ്രതികളാണുള്ളത്. തൊടുപുഴയ്ക്കു പുറമേ മറ്റു ജില്ലകളില്‍നിന്നുള്ളവരും കേസില്‍ പ്രതികളാണ്.വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
കുമാരമംഗലം സ്വദേശി ബേബിയെന്ന മംഗലത്ത് രഘുവാണ് കേസിലെ മുഖ്യപ്രതി. ഇടനിലക്കാരനായ ഇയാളാണ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിലാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. അച്ഛൻ നേരത്തേതന്നെ ഉപേക്ഷിച്ചുപോയിരുന്നു. അമ്മയുടെയും മുത്തശിയുടെയും സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. ഈ അവസ്ഥ മനസിലാക്കിയാണ് ബേബി ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും മറ്റു പ്രതികള്‍ക്ക് കൈമാറുകയും ചെയ്തത്.
ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാജാക്കാട് സ്വദേശിക്ക് വിവാഹം കഴിച്ചു നല്‍കുകയും ചെയ്തിരുന്നു. ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടതോടെ വെള്ളത്തൂവല്‍ പോലീസ്് അമ്മയുള്പ്പെടെയുള്ളവര്ക്കെതിരേ കേസെടുത്തിരുന്നു. മുത്തശിയെയും കേസില്‍ പ്രതി ചേര്‍ക്കണമെന്ന് സിഡബ്ല്യുസി നിര്‍ദേശിച്ചെങ്കിലും ഇവരെ കേസില്‍ സാക്ഷിയാക്കി. എന്നാല്‍, വിചാരണവേളയില്‍ ഇവര്‍ കൂറുമാറി പ്രതികള്‍ക്കൊപ്പം ചേര്‍ന്നു. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പയസ് മാത്യുവാണ് കേസില്‍ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്നത്.
