പരവൂർ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് പാചകവാതക ക്ഷാമം തുടരുന്നതിനിടെ ഉപഭോക്താക്കൾക്ക് ആശ്വാസമായി ‘ഗ്യാസ് എടിഎം’ സംവിധാനം. ഗുരുഗ്രാമിലാണ് ഉത്തരേന്ത്യയിലെ ആദ്യത്തെ എൽപിജി സ്മാർട്ട് വെൻഡിംഗ് മെഷീൻ പ്രവർത്തനം ആരംഭിച്ചത്. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) പൈലറ്റ് പ്രോജക്റ്റായി അവതരിപ്പിച്ച ഈ സംവിധാനത്തിലൂടെ വെറും രണ്ട് മുതൽ മൂന്ന് മിനിറ്റിനുള്ളിൽ ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ കൈപ്പറ്റാം.
പൂർണമായും ഓട്ടോമേറ്റഡ് ആയ ഈ വെൻഡിംഗ് മെഷീൻ 24 മണിക്കൂറും പ്രവർത്തിക്കും. ഉപഭോക്താക്കൾക്ക് തങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഒടിപി വഴി വിവരങ്ങൾ സ്ഥിരീകരിക്കാം. തുടർന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഡിജിറ്റൽ പേയ്മെന്റ് നടത്തിയാൽ ഗ്യാസ് നിറച്ച സിലിണ്ടർ മെഷീനിൽ നിന്ന് പുറത്തേക്ക് വരും. ഒഴിഞ്ഞ സിലിണ്ടർ മെഷീനുള്ളിൽ തന്നെ സൂക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. സോഹ്നയിലെ സെക്ടർ 22-ലാണ് നിലവിൽ ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
പരമ്പരാഗത ഇരുമ്പ് സിലിണ്ടറുകൾക്ക് പകരം ഭാരം കുറഞ്ഞതും സുരക്ഷിതവുമായ ഫൈബർ കോമ്പോസിറ്റ് സിലിണ്ടറുകളാണ് ഈ എടിഎം വഴി വിതരണം ചെയ്യുന്നത്. സാധാരണ സിലിണ്ടറുകൾക്ക് 31 കിലോഗ്രാമോളം ഭാരമുള്ളപ്പോൾ പുതിയ സിലിണ്ടറുകൾക്ക് 15 കിലോ മാത്രമാണ് ഭാരം.
തുരുമ്പെടുക്കാത്തതും ശുചിത്വമുള്ളതുമായ ഈ സിലിണ്ടറുകളുടെ സുതാര്യമായ രൂപകൽപ്പന പാചകവാതകത്തിന്റെ അളവ് നേരിട്ട് മനസിലാക്കാൻ സഹായിക്കും. പത്തു സിലിണ്ടറുകൾ വരെ ഒരേസമയം സൂക്ഷിക്കാൻ കഴിയുന്ന മെഷീനിൽ സ്റ്റോക്ക് കുറയുമ്പോൾ ഗ്യാസ് ഏജൻസിക്ക് സ്വയം സന്ദേശം ലഭിക്കുന്ന സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുഗ്രാമിലെ ഈ പരീക്ഷണം വിജയകരമായാൽ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്കും എൽപിജി എടിഎമ്മുകൾ വ്യാപിപ്പിക്കാനാണ് ബിപിസിഎൽ ലക്ഷ്യമിടുന്നത്.
- എസ്.ആർ. സുധീർ കുമാർ
