കൊച്ചി: എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് കൊച്ചയിലടക്കം താല്‍ക്കാലികമായി അടച്ചിട്ട ഹോട്ടലുകള്‍ തുറന്നു തുടങ്ങി. വിറകടുപ്പ്, ഇന്‍ഡക്ഷന്‍ കുക്കര്‍, ലഭ്യമാകുന്ന പാചകവാതകം തുടങ്ങിയവ ഉപോഗിച്ചാണ് അടുക്കള പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുള്ളത്.
കടകള്‍ സ്ഥിരമായി അടച്ചിടുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് ബദല്‍ മാര്‍ഗങ്ങള്‍ സജ്ജമാക്കി തുറന്നു തുടങ്ങിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയിരിക്കുന്ന എല്‍പിജി പോര്‍ട്ടലിലൂടെയാണ് നിലവില്‍ ഹോട്ടലുകള്‍ക്ക് പരിമിതമായെങ്കിലും എല്‍പിജി ലഭ്യമാക്കുന്നത്.
കടകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വിഭവങ്ങള്‍ കുറവാണ്. അതേസമയം ഭക്ഷണ സാധനങ്ങള്‍ക്ക് വിലയും ഉയര്‍ത്തിയത് സാധാരണക്കാരായ ജനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഹോട്ടലുകള്‍ തുറക്കാതായതോടെ കൊച്ചിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. അവധിക്കാലം അടുത്തിരിക്കെ എല്‍പിജി ക്ഷാമം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചേക്കുന്ന ആശങ്കയിലാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍. ഹോട്ടല്‍ മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന തൊഴിലാളി കുടുംബങ്ങളും പ്രതിസന്ധിയിലാണ്.
വില കൂട്ടി; വിഭവങ്ങള്‍ കുറച്ചു
പ്രഭാത ഭക്ഷണത്തിന് ഒന്നോ രണ്ടോ വിഭവങ്ങളും ഉച്ച ഊണും മാത്രമാണ് നിലവില്‍ ഭൂരിഭാഗം കടകളിലും ഉള്ളത്. പഴയതുപോലെ വിഭവ സമൃദ്ധമാകാന്‍ എല്‍പിജി ക്ഷാമം പൂര്‍ണമായും മാറണമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. വിഭവങ്ങള്‍ കുറച്ചപ്പോള്‍ എല്‍പിജി ക്ഷാമത്തെ പേരില്‍ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 30 ശതമാനം വരെയാണ് പലയിടങ്ങളിലും വില വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതോടെ പഠനാവശ്യങ്ങള്‍ക്കടക്കം കൊച്ചിയിലെത്തുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ ദുരിതത്തിലായിരിക്കുകയാണ്. ചെറിയ വിലയില്‍ ഭക്ഷണം വിളമ്പുന്ന തട്ടുകടകള്‍ ഉള്‍പ്പെടെ പൂട്ടിയ നിലയിലാണ്.
ചായയ്ക്ക് രണ്ട് മുതല്‍ അഞ്ച് രൂപ വരെയാണ് കൊച്ചിയിലെ പല ഭാഗങ്ങളിലും വര്‍ധിപ്പിച്ചിട്ടുള്ളത്. ഗ്യാസ് ലാഭിക്കാന്‍ പലയിടത്തും മുന്‍കൂട്ടി തയാറാക്കിയ ചായ ഫ്ളാസ്കില്‍ ഉള്‍പ്പെടെ നിറച്ചുവച്ചാണ് നല്‍കുന്നത്. പൊറോട്ട ഉള്‍പ്പെടെ കൂടുതല്‍ നേരം പാചകം ചെയ്യേണ്ട വിഭവങ്ങള്‍ മിക്ക ഹോട്ടലുകളും നിറുത്തലാക്കിയിട്ടുണ്ട്.
അതിനിടെ പാമോയിലിന് വില കൂടിയതോടെ പൊറോട്ടക്ക് മൂന്ന് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിച്ചിട്ടുമുണ്ട്. ബിരിയാണി, കറികള്‍ എന്നിവയ്ക്കും വില വര്‍ധിപ്പിച്ചു. പെരുന്നാളിനോടനുബന്ധിച്ച് അടച്ച കളകളി്ല് പലതും ഇനിയും തുറന്നിട്ടില്ല.
കരിഞ്ചന്ത സജീവം
എല്‍പിജി പ്രതിസന്ധിക്ക് പിന്നാലെ സിലിണ്ടറുകളുടെ കരിഞ്ചന്ത കച്ചവടവും സജീവം. ഹോട്ടലുകള്‍ക്ക് പല ഏജന്‍സികളും എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്. 3500 മുതല്‍ 4000 രൂപ വരെയാണ് 19 കിലോ സിലിണ്ടറിന് നല്‍കേണ്ടി വരുന്നത്.ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില്‍പ്പനയും ഇതോടൊപ്പമുണ്ട്. 1000 മുതല്‍ 1100 രൂപവരെയാണ് അധികമായി ഇവയ്ക്ക് നല്‍കേണ്ടി വരുന്നത്.
