ബലാത്സംഗം ചെയ്തവര്‍ക്കെതിരെ നടപടിയെടുത്തില്ല! നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; യുപി മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും ചോരയില്‍ കത്തെഴുതി പെണ്‍കുട്ടി

എനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യും’. ബലാത്സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിക്ക് സ്വന്തം ചോരയില്‍ എഴുതേണ്ടിവന്ന വാക്കുകളാണിത്. സംഭവം നടന്ന് ഒരുവര്‍ഷമാകാറായിട്ടും തന്നെ ആക്രമിച്ചവരുടെ പേരില്‍ പോലീസ് നടപടിയെടുക്കാത്തതിനാലാണ് പെണ്‍കുട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ചോരയില്‍ കത്തെഴുതേണ്ടിവന്നത്. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ കഴിഞ്ഞവര്‍ഷമാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിപ്രകാരം മാര്‍ച്ച് 24-ന് ദിവ്യ പാണ്ഡെ, അങ്കിത് വര്‍മ എന്നിവരുടെ പേരില്‍ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ചെയ്തു. എന്‍ജിനീറിംഗ് വിദ്യാര്‍ഥിനിയായ മകളെ അവര്‍ ബലാത്സംഗത്തിനിരയാക്കിയെന്നും അതിനുശേഷം ഭീഷണിപ്പെടുത്തുന്നതായുമാണ് പരാതി.

അതുകൊണ്ടും പീഡനം തീര്‍ന്നില്ല. തുടര്‍ന്ന് ആരോ പെണ്‍കുട്ടിയുടെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കുകയും മോശം ചിത്രങ്ങള്‍ ഇടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അജ്ഞാതരായ വ്യക്തികളുടെ പേരില്‍ ഒക്ടോബറില്‍ റായ്ബറേലിയില്‍ മറ്റൊരു കേസും രജിസ്റ്റര്‍ചെയ്തു. പെണ്‍കുട്ടി അയച്ച കത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വമാണ് ചൂണ്ടിക്കാണിക്കുന്നത്. ‘ശക്തമായ ബന്ധങ്ങളുടെ പേരില്‍ പോലീസ് ഇവരുടെ പേരില്‍ നടപടിയെടുക്കാന്‍ വൈകുകയാണ്. കേസ് പിന്‍വലിക്കാന്‍ പ്രതികള്‍ സമ്മര്‍ദംചെലുത്തുന്നു. എനിക്ക് നീതിലഭിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്യും’- ജനുവരി 20-ന് എഴുതിയ കത്തില്‍ പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

 

Related posts