ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച് അധിക്ഷേപം! മലയാളികള്‍ പൊങ്കാലയുമായി ഇരച്ചു ചെന്നതോടെ ഇന്ത്യയെ പുകഴ്ത്തിയും മാപ്പു പറഞ്ഞും തലയൂരി, ബ്രിട്ടീഷുകാരനായ ഫോര്‍മുല വണ്‍ താരം ലൂയിസ് ഹമില്‍ട്ടണ്‍

തങ്ങളുടെ കൂട്ടത്തിലെ ഏതെങ്കിലും ഒരുത്തനെ, ഏതെങ്കിലും വിധത്തില്‍ അധിക്ഷേപിച്ച് സംസാരിച്ചിട്ടുള്ള ആരെയും മാപ്പ് എന്ന രണ്ടക്ഷരം പറയിക്കാതെ, വെറുതെ വിട്ട ചരിത്രമില്ല ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതിന് പല ഉദാഹരണങ്ങള്‍ സമീപകാലത്തു തന്നെ ഉണ്ടായിട്ടുമുണ്ട്. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയും നാണംകെട്ട വര്‍ഗം എന്ന് മലയാളികളെ വിളിച്ച അര്‍ണബ് ഗോസ്വാമിയും ചില ഇരകള്‍ മാത്രം.

ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങി മാപ്പ് പറഞ്ഞവരുടെ ലിസ്റ്റിലെ അവസാന ആളായിരിക്കുകയാണ് ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹമില്‍ട്ടന്‍.

സമൂഹമാധ്യമങ്ങളില്‍ മലയാളികളുടെ വകയാണ് ഹമില്‍ട്ടണ് കൂുതല്‍ പ്രതിഷേധം നേരിടേണ്ടി വന്നത്. ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യത്ത് എന്തിനാണ് എഫ്‌വണ്‍ മത്സരം നടത്തുന്നത് എന്ന ചോദ്യം ഹാമില്‍ട്ടന്‍ ഉന്നയിച്ചിരുന്നു. കാറോട്ട മത്സരത്തിന്റെ പാരമ്പര്യമില്ലാത്ത രാജ്യങ്ങളില്‍ എഫ്‌വണ്‍ മത്സരങ്ങള്‍ നടത്തേണ്ടതില്ലെന്ന് താരം പറഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ പേജില്‍ ആക്രമണം തുടങ്ങിയത്.

ഇന്ത്യ കട്ട് മുടിച്ചത് താങ്കളുടെ രാജ്യക്കാര്‍ ആണെന്നാണ് ബ്രിട്ടന്‍കാരനായ ഹാമില്‍ട്ടനെതിരെ പ്രധാനമായും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. കൂടാതെ, ഇന്ത്യന്‍ ഗ്രാന്‍പീയില്‍ ജയിക്കാത്തതിന്റെ അസൂയ, സംസ്‌കാരം കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമാണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നിങ്ങനെ പേജുകളിലെ കമന്റുകള്‍ നീളുന്നു.

ആക്രമണം അസഹ്യമായതോടെ ട്വിറ്ററിലൂടെ ഹാമില്‍ട്ടന്‍ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഇന്ത്യയെ കുറിച്ചുള്ള പ്രതികരണം ആളുകള്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് മനസിലായി. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും അവിടുത്തെ സംസ്‌കാരം അത്ഭുതം ജനിപ്പിക്കുന്നതാണെന്നും താരം നിലപാട് മാറ്റി.

വളരെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നതിനൊപ്പം അവിടെ ദാരിദ്ര്യവുമുണ്ട്. വീട് ഇല്ലാത്ത ഒരുപാട് പേരുടെ മുന്നില്‍ ഗ്രാന്‍പീ നടത്തുന്നത് വിചിത്രമായ കാര്യമാണ്. ഇപ്പോള്‍ ഉപയോഗിക്കാത്ത ഒരു ട്രാക്കിന് വേണ്ടി നൂറകണക്കിന് മില്യണ്‍ ആണ് ചെലവഴിച്ചത്. ഈ പണം സ്‌കൂളുകളും വീടുകളും നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നുവെന്നും ഹാമില്‍ട്ടന്‍ കുറിച്ചു.

Related posts