ഗോതമ്പ് പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകളോടൊപ്പം കറ്റ കെട്ടി പ്രചാരണത്തിന് തുടക്കം കുറിച്ച് ഹേമമാലിനി! മണ്ഡലത്തില്‍ വരുമ്പോഴൊക്കെ ഗസ്റ്റ് ഹൗസില്‍ മാത്രം ചെലവഴിക്കുന്ന അവര്‍ പൊരിവെയിലത്ത് നില്‍ക്കുന്നവരെ നോക്കിയിട്ടേയില്ലെന്ന് നാട്ടുകാര്‍

തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും കൗതുകമുണര്‍ത്തുന്നതും ചിരിയ്ക്കാന്‍ വക നല്‍കുന്നതുമാണ്. ഇത്തരത്തില്‍ മഥുര ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മുന്‍കാല നടി ഹേമമാലിനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നടത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഗോതമ്പ് പാടത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ കറ്റ കെട്ടാന്‍ സഹായിച്ചുകൊണ്ടാണ് ഹേമ മാലിനി പ്രചാരണത്തിന് തുടക്കം കുറിച്ചത്. ജനങ്ങളെല്ലാം തന്നെ കണ്ട് ആനന്ദത്തിലാണെന്നും സന്തോഷത്തോടെയാണ് വരവേറ്റതെന്നും മുന്‍ ബോളിവുഡ് താരം കൂടിയായ എംപി മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങള്‍ക്കായി മുമ്പ് ഈ മണ്ഡലത്തിലെ പ്രതിനിധികള്‍ക്ക് ചെയ്യാന്‍ സാധിക്കാതിരുന്ന പലതും തനിക്ക് ചെയ്യാന്‍ സാധിച്ചെന്നും ഹേമ മാലിനി അവകാശപ്പെട്ടു. ഇത്രനാളും മഥുരയ്ക്ക് വേണ്ടി ചെയ്യാന്‍ സാധിച്ച കാര്യങ്ങളില്‍ അഭിമാനിക്കുന്നെന്നും ഭാവിയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഹേമ മാലിനിയുടെ വാക്കുകളൊന്നും മണ്ഡലത്തിലെ ജനങ്ങളെ സന്തോഷിപ്പിക്കുന്നില്ലെന്നാണ് അവരുടെ പ്രതികരണം തെളിയിക്കുന്നത്. ഹേമ മാലിനി മണ്ഡലത്തിനായി എടുത്തുപറയത്തക്ക കാര്യങ്ങളോ വികസന പ്രവര്‍ത്തനങ്ങളോ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

നാട്ടുകാരനായ ഒരു വ്യക്തിയുടെ വാക്കുകള്‍ ഇങ്ങനെ ‘സ്വന്തം മണ്ഡലത്തിലേക്ക് ഹേമ മാലിനി വരുമ്പോഴൊക്കെ നേരെ അവരുടെ ഗസ്റ്റ് ഹൗസിലേക്കാണ് പോവുക. അവിടെ പോയി വിശ്രമിക്കുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹേമ മാലിനി, പൊരിവെയിലത്ത് അവരെ കാണാനായി കാത്തിരിക്കുന്ന ജനങ്ങളെ തിരിഞ്ഞു നോക്കുകപോലും ഇല്ലായിരുന്നു.’

പരിഹരിക്കാതെ കിടക്കുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട് ഇവിടുത്തെ ജനങ്ങള്‍ക്ക്. കുടിവെള്ള ദൗര്‍ലഭ്യം രൂക്ഷമാണ് ഈ മണ്ഡലത്തില്‍. ആവശ്യത്തിനുള്ള ശൗചാലയങ്ങളുമില്ല. വിശുദ്ധ നഗരമെന്ന പേരുമാത്രമാണ് ബാക്കി.’ ഇതൊന്നും പരിഹരിക്കാത്ത ഹേമ മാലിനിക്ക് ഇനിയും എങ്ങനെ വോട്ട് ചെയ്യുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.

Related posts