മറ്റേതൊരിടത്തും ഉള്ളതുപോലെ വിവേചനം സിനിമയിലും ഉണ്ട് ! അവര്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നം സ്ത്രീ എന്നതായിരുന്നു; വെളിപ്പെടുത്തലുമായി ഹണി റോസ്…

സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന് ഹണിറോസ്. ഇവിടെ സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കുക അത്ര എളുപ്പമല്ലെന്നും പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചെറുതല്ലെന്നും ഹണി കൂട്ടിച്ചേര്‍ത്തു. മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ നായകന്മാര്‍ക്ക് മാത്രമാണ് മൂല്യമെന്നും ഹണി പറയുന്നു. ‘ഉദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്.

ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വതി എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകര്‍ക്കും നായകന്മാരെ കേന്ദ്രീകരിച്ചുള്ള കഥകളിലാണ് കൂടുതല്‍ താത്പര്യം’, ഹണി റോസ് അഭിപ്രായപ്പെട്ടു. ഇതേ പ്രശ്നം നേരിട്ട ഒരു സിനിമയിലാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്നും ഹണി തുറന്നുപറഞ്ഞു. വികെപി സംവിധാനം ചെയ്യുന്ന ഒരു സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് തന്റെ പുതിയ ചിത്രം.

മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള വീണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തെക്കുറിച്ച് വീണയ്ക്കുള്ള വ്യക്തതയില്‍ എനിക്കും മതിപ്പുതോന്നിയിരുന്നു. ചിത്രത്തിലെ ഓരോ ഫ്രേമിനെക്കുറിച്ചും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. വളരെ കൃത്യമായാണ് വീണ കഥ വിവരിച്ചത്. നിര്‍മ്മാതാക്കളെ സമീപിച്ചപ്പോള്‍ അവര്‍ക്കൊക്കെയും പ്രമേയം ഇഷ്ട്ടപ്പെട്ടു. തുടക്കത്തില്‍ വീണ തന്നെ ചിത്രം സംവിധാനം ചെയ്യാമെന്നാണ് കരുതിയിരുന്നത്. പക്ഷെ വീണ ഒരു സ്ത്രീയാണെന്നതായിരുന്നു പലരും ഉയര്‍ത്തിക്കാട്ടിയ പ്രശ്നം. ഒരു സ്ത്രീക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് അവര്‍ക്ക് വിശ്വസിക്കാനാവില്ല, ഹണി പറഞ്ഞു. മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് നടി ഹണി റോസ്.

Related posts